കോടതിയലക്ഷ്യക്കേസില്‍ മാപ്പുപറയില്ലെന്ന് പ്രശാന്ത് ഭൂഷണ്. മാപ്പുപറയുകയെന്നത് തന്റെ മനഃസാക്ഷിയോടും, ഉന്നത ജുഡീഷ്യറിയോടുമുള്ള ആദരവില്ലായ്മയാകുമെന്ന് പ്രശാന്ത് ഭൂഷണ് സുപ്രിംകോടതിയില്‍ പുതിയ പ്രസ്താവന ഫയല്‍ ചെയ്തു. നിരുപാധികം മാപ്പെഴുതി കൊടുക്കാന്‍ സുപ്രിംകോടതി അനുവദിച്ച സമയം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് പശ്ചാത്തപിക്കാനില്ലെന്ന് പ്രശാന്ത് ഭൂഷണ് ആവര്‍ത്തിച്ചത്.
രണ്ട് പേജുള്ള പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ് തന്റെ ഉറച്ച നിലപാട് വ്യക്തമാക്കി. മൗലികാവകാശങ്ങളും, ഭരണഘടനയില്‍ അധിഷ്ഠിതമായ ജനാധിപത്യവും സംരക്ഷിക്കാന്‍ അവസാന പ്രതീക്ഷയും അഭയകേന്ദ്രവുമാണ് സുപ്രിംകോടതി. രാജ്യം വിഷമസന്ധിയിലൂടെ കടന്നുപോകുന്ന കാലത്ത് നിയമവ്യവസ്ഥ ഉറപ്പാക്കാന്‍ ജനങ്ങള്‍ക്ക് ആശ്രയം ഉന്നത ജുഡീഷ്യറിയാണ്. വഴി തെറ്റുന്നുവെന്ന് കണ്ടാല്‍ അത് ചൂണ്ടിക്കാണിക്കേണ്ടത് അഭിഭാഷകന് എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണ്. ക്രിയാത്മകമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ജുഡിഷ്യറിയെയോ ഏതെങ്കിലും ചീഫ് ജസ്റ്റിസുമാരെയോ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ട്വീറ്റുകള്‍. സദുദ്ദേശ്യത്തോടെയാണ് അവ പോസ്റ്റ് ചെയ്തത്. അത് തന്റെ ബോധ്യങ്ങളെ പ്രതിനിധീകരിക്കുന്നു. ബോധ്യങ്ങളുടെ മേല്‍ നിരുപാധികമോ സോപാധികമോ ആയ മാപ്പുപറച്ചില്‍ ആത്മാര്‍ഥത ഇല്ലാത്തതാകുമെന്നും പ്രശാന്ത് ഭൂഷണ് സുപ്രിംകോടതിയെ അറിയിച്ചു.

