കണ്ണൂർ : കൊട്ടിയൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറെന്ന് കേസിലെ പ്രതി റോബിന്‍ വടക്കുംചേരി. ഇക്കാര്യം ഉന്നയിച്ച് പ്രതി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ നേരത്തെ മാനന്തവാടി രൂപതാ വൈദികനായിരുന്നു.
പെൺക്കുട്ടിയെ വിവാഹം കഴിക്കാമെന്നും പൂർണ്ണ സംരക്ഷണം നൽകി ഏറ്റെടുക്കാമെന്നും റോബിൻ വടക്കുഞ്ചേരി കോടതിയെ അറിയിച്ചു. പെൺകുട്ടിയും റോബിനും ഒരുമിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ പോലീസ് റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട് റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ പുറത്താക്കിയിരുന്നു.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നായിരുന്നു കേസ്. പിന്നീട് കുട്ടിയുടെ അച്ഛനിൽ കുറ്റം ചുമത്തി ഒത്തു തീർക്കാൻ ശ്രമിച്ചതും. ഇരയായ കുട്ടി തന്നെ പല തവണ മൊഴി മാറ്റി പറഞ്ഞതുമെല്ലാം ഏറെ വിവാദമായിരുന്നു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കേസ് ആയിരുന്നു ഇത്. ഒടുവിൽ ഡി എൻ എ പരിശോധനയിൽ റോബിന്‍ വടക്കുംചേരി തന്നെ [പെൺകുട്ടിയുടെ കുഞ്ഞിന്റെ പിതാവെന്ന് കണ്ടെത്തുകയായിരുന്നു.

