എസ് എസ് എൽ സി യിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ഭിന്നശേഷിക്കാരനായ കുട്ടിയെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവത്തിൽ, കേസെടുത്ത് ബാലാവകാശ കമ്മീഷൻ. കുന്ദമംഗലം ന്യൂസ് ഡോട് കോം നൽകിയ വാർത്തയെ തുടർന്നാണ് നടപടി.
വിഷയത്തിൽ എസ്‌പി, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, സൈബർ സെൽ ഡയറക്ടർ, എന്നിവർക്ക് കമ്മീഷൻ നോട്ടീസ് നൽകി. ഉടനെ കേസിന്റെ വിശദീകരണം ലഭ്യമാക്കണമെന്നും, എടുത്ത നടപടി കമ്മീഷനെ അറിയിക്കണമെന്നും നൽകിയ ഉത്തരവിൽ പറയുന്നതായി ബാലാവകാശ കമ്മീഷൻ അംഗം അഡ്വ : നസീർ ചാലിയം അറിയിച്ചു.
അതേ സമയം കൊടുവള്ളി പോലീസ് സ്റ്റേഷനിൽ കുടുംബം നൽകിയ പരാതിയെ തുടർന്ന് വിഷയത്തിൽ പോലീസ് കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും കൊടുവള്ളി എസ് ഐ സായൂജ് കുമാർ കുന്ദമംഗലം ന്യൂസ് ഡോട് കോമിനെ അറിയിച്ചു.
അതോടൊപ്പം ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്വത്തിനും ജീവനും സംരക്ഷണം നൽകുന്ന ജില്ലാ കളക്ടർ അധ്യക്ഷനായ നാഷനൽ ട്രസ്റ്റ് ഭാരവാഹികൾ, സാമൂഹിക നീതി ഓഫീസറുൾപ്പടെ കുട്ടിയുടെ വീട് ഇന്ന് സന്ദർശിക്കും. ഇതിനു ശേഷം നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. ഇത്തരം കേസുകൾക്ക് ആർ പി ഡബ്ല്യൂ ആക്ട് 2016 പ്രകാരം കേസെടുക്കാമെന്ന് സമിതി കൺവീനർ പി സിക്കന്ദർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ കൊടുവള്ളി സ്വദേശി കാരാട്ട് ബഷീറിന്റെ മകൻ മുഹമ്മദ് റസ്മിലിനെ അനുമോദിച്ച് സുഹൃത്ത് അലി മേപ്പാല ഫേസ്ബുക്കിൽ പോസ്റ്റിടുന്നത്. ഇതിനു താഴേ സക്കീർ പുഴങ്കരയെന്ന് പേരുള്ള ഫേസ്ബുക്കിൽ നിന്നും കുട്ടിയെ അവഹേളിക്കുന്ന രീതിയിൽ മോശമായ ചിത്രങ്ങൾ ഉപയോഗിച്ച് കമന്റുകൾ ഇടുകയായിരുന്നു. ഇതിനെതിരെ കുട്ടിയുടെ കുടുംബം കൊടുവള്ളി പോലീസിൽ ഇന്നലെ പരാതി നൽകി. നിരവധി പേരാണ് വിഷയത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. 79 % ശതമാനം വൈകല്യമുള്ള ഈ കുട്ടി മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയെന്നത് ചെറിയ കാര്യമല്ല

