തൃശ്ശൂർ: പാറളം ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഇടതുപക്ഷ അംഗങ്ങൾ പിന്തുണച്ചതിനെത്തുടർന്നാണ് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്. വോട്ടെടുപ്പിൽ പ്രതിപക്ഷത്തിന് 10 വോട്ടുകൾ ലഭിച്ചപ്പോൾ ബി.ജെ.പിക്ക് 6 വോട്ടുകൾ മാത്രമാണ് നേടാനായത്. ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി.
ജനവിധിയുടെ അട്ടിമറിയാണ് നടന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ, ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പുകളിൽ നിരന്തരം മൂന്നാം സ്ഥാനത്തുള്ള ബി.ജെ.പി തന്ത്രങ്ങളിലൂടെയാണ് മുൻപ് പഞ്ചായത്ത് പിടിച്ചെടുത്തതെന്നും, ഇന്നത്തേത് ജനവികാരത്തിന്റെ വിജയമാണെന്നും കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.
സി.പി.ഐ.എമ്മും കോൺഗ്രസും മാറിമാറി ഭരിച്ചിരുന്ന പാറളം പഞ്ചായത്തിൽ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ബി.ജെ.പി അധികാരത്തിൽ എത്തിയത്. 17 അംഗ ഭരണസമിതിയിൽ കോൺഗ്രസിനും ബി.ജെ.പിക്കും 6 വീതം അംഗങ്ങളാണുണ്ടായിരുന്നത്. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിക്ക് ഭരണം ലഭിച്ചത്. ഭരണം ആറുമാസം പിന്നിടുമ്പോഴേക്കും കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരികയും, സി.പി.ഐ.എം പിന്തുണയോടെ അത് പാസാക്കുകയുമായിരുന്നു.

