കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. കേസിൽ ജൂലൈ 23നാണ് പ്രത്യേക അന്വേഷണ സംഘം പി.എസ്. പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ബോർഡ് അംഗം എ. അജികുമാറിനും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
2019-ലെ സ്വർണക്കൊള്ള മറച്ചുവെക്കാനായി 2025-ൽ പി.എസ്. പ്രശാന്ത് പ്രസിഡന്റായ ബോർഡ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തുവിട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹൈക്കോടതിയുടെ മുൻകൂർ അനുമതി തേടാതെ സ്വർണം പൂശാനായി വീണ്ടും പാളികൾ കൈമാറിയെന്നാണ് എസ്ഐടി ചുമത്തിയ കുറ്റം. എന്നാൽ കോടതിയുടെ അനുമതി തേടാത്തത് സാങ്കേതിക പിഴവ് മാത്രമാണെന്നായിരുന്നു പ്രശാന്തിന്റെ വിശദീകരണം. പ്രതികളുടെ ഈ വാദങ്ങൾ തള്ളിക്കളഞ്ഞ അന്വേഷണ സംഘം, ഗൂഡാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അന്ന് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.

