കോഴിക്കോട്: ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡെങ്കിക്കെതിരെ ഒരു ഗോൾ – ഉറവിട നശീകരണ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടക്കാവ് ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി ഐഎഎസ് നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് വി പി അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അഫ്സൽ സി കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഗിരീഷ് കുമാർ സി സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ മുഹമ്മദ് ലുക്ക്മാൻ, ഹെഡ്മിസ്ട്രസ് ഷീന സി, ടെക്നിക്കൽ അസിസ്റ്റൻറ് സുരേന്ദ്രൻ എൻ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ റിയാസ് കെ പി, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ഭവില എൽ, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വിനയ രാമചന്ദ്രൻ സി,ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. മുഹസിൻ കെ ടി, സ്കൂൾ മാനേജ്മന്റ് കമ്മറ്റി ചെയർമാൻ ഷഹർബാനു, സ്റ്റാഫ് സെക്രട്ടറി സന്തോഷ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ ഹരി പി ആരോഗ്യ കേരളം ജൂനിയർകൺസൽട്ടൻറ് ദിവ്യ സി, സ്കൂൾ പി ടി എ വൈസ് പ്രസിഡൻറ് റീമാ ഷിജോ തുടങ്ങിയവർ പങ്കെടുത്തു. സംസാരിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും ആരോഗ്യപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാന വ്യാപകമായി അടുത്ത മൂന്ന് ദിവസം ഡ്രൈ ഡേ ആയി ആചരിക്കുകയാണ് വെള്ളിയാഴ്ച സ്ഥാപനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ആണ് ഡ്രൈ ഡേ ആചരിക്കുന്നത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത ദിവസങ്ങളിൽ “ഡെങ്കിക്കെതിരെ ഒരു ഗോൾ ഉറവിട നശീകരണ ക്യാമ്പയിൻ” സംഘടിപ്പിക്കും.
ഡെങ്കിപ്പനി
വീടുകളുടേയും സ്ഥാപനങ്ങളുടേയും ഉള്ളിലും പരിസരങ്ങളിലുമായാണ് ഈ രോഗം പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകുന്നത്.
വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങൾ, വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകൾ വളർത്തുന്ന ചെടിച്ചട്ടി, ചെടികളുടെ അടിയിൽ വച്ചിരിക്കുന്ന ട്രേ,ഉപേക്ഷിക്കപ്പെട്ട ടയറുകൾ, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപോളിൻ, റബ്ബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ, കമുങ്ങിൻ പാളകൾ, നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിന്റെ ടെറസ്സ്, സൺഷെയ്ഡ്, പാത്തികൾ എന്നിവിടങ്ങിൽ കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഇത് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്. വീട്ടിനകത്ത് മണി പ്ലാന്റോ മറ്റ് ചെടികളോ വളർത്തുന്നതും അപകടമാണ്.
ചെറിയ അളവ് വെള്ളത്തിൽ പോലും ഈഡിസ് കൊതുകകൾ മുട്ടയിട്ട് പെരുകും. ആഴ്ചയിലൊരിക്കൽ വീടുകളിൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തിയാൽ മാത്രമേ പ്രതിരോധം സാധ്യമാകുകയുള്ളൂ.
രോഗലക്ഷണങ്ങൾ
പനിയോടൊപ്പം തലവേദന , കണ്ണിനു പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം. തുടർച്ചയായ ഛർദ്ദി, വയറുവേദന, ശരീരഭാഗങ്ങളിൽ നിന്നും രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കൽ, ശരീരം തണുത്ത് മരവിക്കുക, തളർച്ച, രക്തസമ്മർദ്ദം വല്ലാതെ താഴുക, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്. പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാൽ സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ്.
ഡെങ്കിപ്പനി ബാധിതർ പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂർണമായും കൊതുക് വലയ്ക്കുള്ളിൽ ആയിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

