തൃശൂർ താലൂക്കിലെ ത ആറു വില്ലേജുകളിലെ 1966 മുതലുള്ള സ്റ്റേ പട്ടയ പ്രശ്നങ്ങൾക്ക് പരിഹാരമൊരുക്കുകയാണ് അദാലത്തിലൂടെയെന്ന് റവന്യൂ,ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. തൃശ്ശൂർ താലൂക്ക് സ്റ്റേ പട്ടയ അദാലത്ത് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരുടെ ഒപ്പം നിൽക്കുന്ന സർക്കാരാണിത്. ഭൂമിയുടെ രേഖ കയ്യിൽ ഉണ്ടായിട്ടും നമ്മുടേതല്ലാത്ത കാരണങ്ങളാൽ നികുതിയടക്കാൻ പറ്റാത്തവർക്ക് ഒരവസരം ഒരുക്കുകയാണ് ഈ അദാലത്തിലൂടെ. ചുരുങ്ങിയ കാലത്തിനുള്ളിൽ 2400 ഓളം പട്ടയം വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ട്. കാലതാമസം ഇല്ലാതെ നിയമഭേദഗതി വരുത്തിയും സ്വന്തമായി ഭൂമിയുടെ രേഖ നൽകുകയുമാണ് സർക്കാർ ഈ കാലയളവിൽ ചെയ്തതെന്നും മന്ത്രി പറഞ്ഞു.
വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അദ്ധ്യക്ഷത വഹിച്ചു. ലാൻഡ് റവന്യൂ കമ്മീഷണർ കെ.ജീവൻ ബാബു, സബ് കളക്ടർ അഖിൽ വി. മേനോൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ അനിത, സനിൽ വാണിയംപാറ, ഡെപ്യൂട്ടി കളക്ടർ എൽ ആർ ജ്യോതി, തൃശൂർ താലൂക്ക് തഹസിൽദാർ ടി.ജയശ്രീ, തഹസിൽദാർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

