ഹൈദരാബാദ്: നവംബർ 30ന് നടക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നവരിൽ ഭൂരിഭാഗവും കോടീശ്വരൻമാർ. 119 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് മത്സരിക്കുന്നതിൽ നിരവധി പേർ വ്യവസയായികളാണ്. . ചെന്നൂരിലെ കോൺഗ്രസ് സ്ഥാനാർഥി ജി വിവേകാനന്ദനാണ് മത്സരിക്കുന്നവരിൽ ഏറ്റവും ധനികൻ. 600 കോടിയാണ് ഇദ്ദേഹത്തിൻറെ ആസ്തി. വിവേകിനും ഭാര്യയ്ക്കും 377 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ സ്വന്തമായുണ്ട്. 1981 ൽ സ്ഥാപിതമായ അദ്ദേഹത്തിൻറെ വിശാഖ ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള വിവിധ കമ്പനികളുടെ ഓഹരികളാണ് കൂടുതലും. കുടുംബത്തിൻറെ സ്ഥാവര സ്വത്ത് 225 കോടി രൂപയിലധികമാണ്.വിവേകിനും ഭാര്യയ്ക്കും 41.5 കോടി രൂപയുടെ ബാധ്യതകളോ വായ്പകളോ ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വിവേകിൻറെ വാർഷിക വരുമാനം 2019 സാമ്പത്തിക വർഷത്തിലെ 4.66 കോടി രൂപയിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 6.26 കോടി രൂപയായി ഉയർന്നപ്പോൾ അദ്ദേഹത്തിൻറെ ഭാര്യയുടേത് അതേ കാലയളവിൽ 6.09 കോടി രൂപയിൽ നിന്ന് 9.61 കോടി രൂപയായി ഉയർന്നു. പാലയർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി പി.ശ്രീനിവാസ് റെഡ്ഡിയാണ് തൊട്ടുപിന്നിൽ 460 കോടിയാണ് ഇദ്ദേഹത്തിൻറെ ആസ്തി. നാമനിർദേശ പത്രിക സമർപ്പിക്കുന്ന നവംബർ ഒമ്പതിന് ശ്രീനിവാസ് റെഡ്ഡിയുടെ ഖമ്മമിലെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു റെഡ്ഡിയുടെ ആരോപണം. മറ്റൊരു കോൺഗ്രസ് സ്ഥാനാർഥി കെ.രാജ് ഗോപാൽ റെഡ്ഡിയുടെ 2022-23 സാമ്പത്തിക വർഷത്തിലെ 36.6 ലക്ഷം രൂപയിൽ നിന്ന് 71.17 കോടി രൂപയായി ഉയർന്നിരുന്നു. അദ്ദേഹത്തിൻറെ കുടുംബത്തിൻറെ ആകെ ആസ്തി 459 കോടി രൂപയാണ്.
തെലങ്കാനയിൽ ധനികനായ സ്ഥാനാർഥിയുടെ ആസ്തി 600 കോടി; നടക്കാനിരിക്കുന്നത് കോടീശ്വരൻമാരുടെ അങ്കം

