മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമല കോളേജിൽ വിദ്യാർഥിനി ആർ. നമിത (20) യെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആൻസൻ റോയി (22) യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവമായ നരഹത്യ, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇയാളുടെ പേരിലുള്ളത്. രണ്ട് കൊലപാതക ശ്രമം, അടിപിടി, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണിയാൾ.
അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇയാളെ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മെഡിക്കൽ കോളേജിൽനിന്ന് ഡിസ്ചാർജ് ചെയ്ത ഉടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നെറ്റിയിൽ ചെറിയ മുറിവും കാലിൽ മുറിവുമാണ് ഇപ്പോൾ പ്രതിക്കുള്ളതെന്നും അപകടം നടന്ന സ്ഥലത്തുണ്ടായിരുന്നവരെ വിളിച്ചുവരുത്തി ആളെ തിരിച്ചറിഞ്ഞ ശേഷം നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും സ്റ്റേഷൻ ഓഫീസർ അറിയിച്ചു. കൃത്യമായ തെളിവുകളും വീഡിയോ ദൃശ്യങ്ങളുമുള്ള കേസെന്ന നിലയിൽ കോളേജ് കവാടത്തിൽ പ്രതിയെ എത്തിച്ച് തെളിവെടുക്കേണ്ട അത്യാവശ്യമില്ലെന്നാണ് പോലീസ് പറയുന്നത്.
ജൂലായ് 26-ന് വൈകീട്ട് നാലരയോടെയാണ് അപകടത്തിൽ പെട്ട് നമിത മരണപ്പെട്ടത്. പരീക്ഷ കഴിഞ്ഞിറങ്ങിയ അവസാന വർഷ ബി.കോം വിദ്യാർഥിനി നമിതയെയും കൂട്ടുകാരി അനുശ്രീയെയും ആൻസൻ ഓടിച്ച ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആൻസന് ഡ്രൈവിങ് ലൈസൻസ് പോലുമില്ലെന്ന് മോട്ടോർ വാഹന വകുപ്പ് പിന്നീട് കണ്ടെത്തിയിട്ടുണ്ട് .

