ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്‍ കിരീടം നേടിയതിന് പിന്നാലെ തന്നെ അടുത്ത സീസണിലും കളിക്കാന്‍ താന്‍ ശ്രമിക്കുമെന്ന സൂചനകള്‍ എം എസ് ധോണി നല്‍കിയിരുന്നു. ധോണിയുടെ വാക്കുകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ആവേശമായിരുന്നു ഉണ്ടാക്കിയത്. എന്നാല്‍ സീസണിലുടനീളം കാല്‍മുട്ടിലെ പരുക്കുമായാണ് ധോണി കളത്തിലെത്തിയിരുന്നത്.
ഐപിഎല്ലിന് ശേഷം ധോണി ശസ്ത്രക്രിയക്കും വിധേയനായിരുന്നു. 41 വയസ് പിന്നിട്ട ധോണി അടുത്ത സീസണില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. തന്റെ ആരോഗ്യസ്ഥിതി അനുസരിച്ചായിരിക്കും തീരുമാനമെന്നാണ് ധോണി പറഞ്ഞിരിക്കുന്നത്. ധോണിക്ക് ഒരു തീരുമാനത്തിലേക്ക് എത്താന്‍ ധാരാളം സമയമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ചെന്നൈ സിഇഒ കാശി വിശ്വനാഥന്‍.
“ഫൈനലിന് ശേഷം മുംബൈയിലേക്ക് ശസ്ത്രക്രിയക്കായി പോകുമെന്നാണ് ധോണി പറഞ്ഞത്. ശേഷം റാഞ്ചിയില്‍ വിശ്രമവും. അടുത്തിടെ ധോണിയെ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. മൂന്നാഴ്ചത്തെ വിശ്രമത്തിന് പിന്നാലെ റീഹാബ് ആരംഭിക്കുമെന്നാണ് അറിയിച്ചത്. ജനുവരി – ഫെബ്രുവരി വരെ കളിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊന്നും നമ്മള്‍ അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തേണ്ട കാര്യമില്ല,” കാശി വിശ്വനാഥന്‍ വ്യക്തമാക്കി.
“എന്ത് ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് തന്നെ ഞങ്ങള്‍ ധോണിയോട് തീരുമാനം ചോദിക്കില്ല. അദ്ദേഹം സ്വയം നമ്മളെ അറിയിക്കും. തീരുമാനം എന്തായാലും ആദ്യം എൻ ശ്രീനിവാസനെയായിരിക്കും ധരിപ്പിക്കുക. ശ്രീനിവാസനുമായി ധോണിക്ക് നല്ല ബന്ധമാണുള്ളത്. തുടര്‍ന്ന് ഞങ്ങളിലേക്കും അത് എത്തും, 2008 മുതല്‍ ഇങ്ങനെ തന്നെയാണ്. അങ്ങനെ തന്നെ തുടരുകയും ചെയ്യും,” വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.

