മണിപ്പൂർ സംഘർഷത്തിൽ കേന്ദ്രസർക്കാർ സമ്മർദ്ദത്തിൽ. പ്രതിപക്ഷ പാർട്ടികൾക്ക് പുറമേ ആർ.എസ്.എസിന്റെ നിലപാട് കൂടി വന്നതോടെ കൂടുതൽ അടിയന്തിര ഇടപെടലുകൾക്ക് സർക്കാർ നിർബന്ധിതമാകും. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനിടെയാണ് ആർ എസ് എസ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്.
കലാപം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസികളും അടിയന്തരമായി ഇടപെടണമെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു. കലാപത്തിലെ ഇരകളോടൊപ്പമാണെന്നും സംഘർഷം നീളുന്നത് അസ്വസ്ഥപ്പെടുത്തുന്നതായും ആർ.എസ്.എസ് പറഞ്ഞിരുന്നു.
അതിനിടെ സംഘർഷം നിയന്ത്രിക്കാൻ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൺ സിങ് മിസോറാം മുഖ്യമന്ത്രി സോറംതങ്ങയോട് സഹായം തേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഒരു സംഘർഷവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

