ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയിട്ടില്ലെന്നും അധികചുമതല ഒഴിവാക്കിത്തരണമെന്നു സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പി വി ശ്രീനിജൻ എംഎൽഎ.
നേരത്തെ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു ഇപ്പോഴത്തെ തീരുമാനം. പാർട്ടിയിൽനിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ രാജിവയ്ക്കുമെന്നും ശ്രീനിജിൻ എംഎൽഎ പറഞ്ഞു.
എംഎൽഎയോട് ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിയാൻ ആവശ്യപ്പെടാൻ ഇന്നലെ എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എംഎൽഎ സ്ഥാനത്തിനൊപ്പം മറ്റു ഭാരവാഹിത്വം വേണ്ടെന്നാണു ജില്ലാ കമ്മിറ്റിയിൽ നിർദേശമുയർന്നത്. എംഎൽഎയ്ക്കു ജനപ്രതിനിധി എന്ന നിലയിൽ തിരക്കുണ്ടെന്നും സ്പോർട്സ് കൗൺസിൽ ചുമതല അതിനു തടസ്സമാകരുതെന്നും എം.വി.ഗോവിന്ദൻ വിശദീകരിച്ചു.
കേരള ബ്ലാസ്‌റ്റേഴ്സിന്റെ ജൂനിയർ ടീം സിലക്‌ഷൻ സമയത്തു സ്പോർട്സ് സെന്ററിന്റെ ഗേറ്റ് ശ്രീനിജിൻ പൂട്ടിയിട്ടതു വിവാദമായിരുന്നു. ഗ്രൗണ്ടിന്റെ വാടക ബ്ലാസ്റ്റേഴ്സ് നൽകിയില്ലെന്നാരോപിച്ചായിരുന്നു സ്പോർട്സ് സെന്ററിന്റെ ഗേറ്റ് ശ്രീനിജിൻ പൂട്ടിയിട്ടത്. എന്നാൽ വാടക കൃത്യമായി നൽകിയിട്ടുണ്ടെന്നു സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി വ്യക്തമാക്കിയതോടെ പാർട്ടി വെട്ടിലായി.

