കോഴിക്കോട് : സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ 2022 വർഷത്തെ പരിസ്ഥിതി സംരക്ഷണ മേഖലയിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള ‘പരിസ്ഥിതി മിത്ര’ പുരസ്‌കാരത്തിന് കുന്ദമംഗലത്തെ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ലു.ആർ.ഡി.എം.) അർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ആണ് സമ്മാനം. ദർശനം സാംസ്കാരിക വേദിയുമായി അവാർഡ് പങ്കിടും 1978-ൽ കേരള സർക്കാരിന്റെ കീഴിൽ സ്വയംഭരണ സ്ഥാപനമായി ആരംഭിച്ച ഈ സ്ഥാപനം പിന്നീട് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നിയന്ത്രണത്തിലേക്ക് മാറി പ്രവർത്തനം തുടർന്നു വരുന്നു.
കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ജല ശാസ്ത്ര പഠനങ്ങളും ജല പരിപാലന രീതികളും ആവിഷ്ക്കരിക്കുന്നതിൽ സി.ഡബ്ലു.ആർ.ഡി.എം ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സർക്കാർ , സർക്കാരിതര , തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കായി നിരവധി പരിശീലന അവബോധന പരിപാടികളും ഈ സ്ഥാപനം നടത്തി വരുന്നു.
ജലവിഭവ സാങ്കേതിക വിദ്യ, ജല ശാസ്ത്രം, ഭൂഗർഭജല ശാസ്ത്രം പരിസ്ഥിതി ശാസ്ത്രം – സാങ്കേതിക വിദ്യ ,കാർഷിക ശാസ്ത്ര – സാങ്കേതികവിദ്യ , ജൈവ വൈവിധ്യം, രസതന്ത്രം, കാലാവസ്ഥാ ശാസ്ത്രം,സാമൂഹിക ശാസ്ത്രം, റിമോട്ട് സെൻസിങ്, ഐസോടോപ് സാങ്കേതികവിദ്യ, ജിയോഫിസിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിലെ വിദഗ്ദരായ 36 ശാസ്ത്രജ്ഞർ ഇവിടെ യോജിച്ച് പ്രവർത്തിച്ചു വരുന്നു.
യു എൻ ഡി പി .യൂണിസെഫ്, യു . എൻ.ഇ പി , ഐ എ ഇ എ , വേൾഡ് ബാങ്ക് , വെറ്റ്ലാന്റ് ഇന്റർനാഷണൽ ബ്രിട്ടിഷ് ജിയോളിക്കൽ സർവ്വേ , യൂറോപ്യൻ യൂണിയൻ തുടങ്ങി നിരവധി അന്തർദ്ദേശീയ ഏജൻസികളുമായി യോജിച്ച് ഗവേഷണ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിലെ മൂന്നു റാംസാർ തണ്ണീർ തടങ്ങൾ ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളിൽ സ്ഥാപനം വിവിധ ഗവേഷണ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കി വരുന്നു.
കാലാവസ്ഥാ മാറ്റവുമായി ബന്ധപെട്ടുള്ള പ്രകൃതി ദുരന്തങ്ങളെ കുറിച്ച് പഠിക്കാൻ കഴിഞ്ഞ വർഷം മുതൽ ഒരു മികവിന്റെ കേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നു. ഇവിടത്തെ ജല ഗുണനിലവാര പരിശോധന ലബോറട്ടറി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആന്റ് കാലിബ്രഷേൻ (NABL)അംഗീകാരം നേടിയതാണ്.
മികവിന്റെ ഐ എസ്. ഒ അംഗീകാരവും കഴിഞ്ഞ വർഷം സ്ഥാപനത്തിന് ലഭിച്ചു. ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന തല പരിപാടിയിൽ ബഹുമാനപെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും

