ഇടുക്കി: ഇടുക്കിയെ വിറപ്പിക്കുന്ന അരിക്കൊമ്പനെ ഉടൻ പിടികൂടാൻ ഒരുക്കങ്ങൾ തുടങ്ങി. അരിക്കൊമ്പന് ആനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക്ഡ്രില്‍ ഇന്ന് നടക്കും. ചിന്നക്കനാല്‍ മേഖലയില്‍ നിന്നും അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയാണ് വനം വകുപ്പ് മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
ദൗത്യസംഘത്തലവന്‍ ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തിലാണ് മോക്ക് ഡ്രില്‍ നടക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹന വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് മോക്ഡ്രിൽ നടത്തുക
കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വയ്ക്കുമെന്നാണ് വിവരം.. ഇത് സംബന്ധിച്ച് ദൗത്യ സംഘത്തിന് വനംവകുപ്പ് നിര്‍ദേശം നല്കി. ദൗത്യത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ വെള്ളിയാഴ്ച ഉണ്ടായില്ലെങ്കില്‍ മിഷന് ശനിയാഴ്ച നടത്തണമെന്നും വിവരമുണ്ട്.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുളള തീരുമാനത്തിന് പിന്നാലെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ഇത്തവണ അതീവ രഹസ്യമായി ഓപ്പറേഷന് അരിക്കൊമ്പന് നടത്താനാണ് വനംവകുപ്പിന്റെ നീക്കം. മയക്കുവെടി വെക്കാന്‍ ഉപയോഗിക്കുന്ന തോക്ക് അടക്കമുള്ള ഉപകരണങ്ങള്‍ പരീക്ഷിച്ച് ക്ഷമത ഉറപ്പുവരുത്തും.

