ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹ മണ്ഡപങ്ങളിൽ രാത്രിയും വിവാഹം നടത്താൻ ഗുരുവായൂർ ദേവസ്വത്തിന്റെ അനുമതി. 60 വർഷം മുമ്പ് വരെ ഹൈന്ദവ വിവാഹങ്ങൾ രാത്രിയിലാണ് നടന്നിരുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ദേവസ്വം എത്തിയത്. എന്നിരുന്നാലും എത്ര സമയം വരെ വിവാഹങ്ങൾ ആകാം എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല
നേരത്തെ, നായർ സമാജം ജനറൽ കൺവീനർ വി അച്യുതക്കുറുപ്പിന്റെ മകന്റെ വിവാഹം ദേവസ്വത്തിൽ അപേക്ഷ നൽകി അനുമതി ലഭിച്ചതിനെ തുടർന്ന് 2022 ഡിസംബർ 19ന് അഞ്ചുമണിക്ക് നടന്നിരുന്നു.
ഇതാണ് രാത്രിയിലും വിവാഹം നടത്തുന്ന കാര്യത്തിൽ ദേവസ്വം തീരുമാനം എടുക്കുന്നതിലേക്ക് വഴിവച്ചത്.
60 വർഷം മുമ്പ് വരെ ഹൈന്ദവ വിവാഹങ്ങൾ ഏറെയും രാത്രിയിലാണ് നടത്തിയിരുന്നത്. ഈ രീതി വീണ്ടും പരിഗണിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. നിലവിൽ പുലർച്ചെ അഞ്ചു മുതൽ ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന ഒന്നര വരെയാണ് വിവാഹങ്ങൾ നടക്കുന്നത്. ഇതിൽ മാറ്റം വരുത്തുന്ന തീരുമാനമെടുക്കാൻ കൂടുതൽ കൂടിയാലോചനകൾക്ക് ക്ഷേത്രം അഡ്മിനിസ്ട്രേറ്ററെ ഭരണസമിതി ചുമതലപ്പെടുത്തി.

