കൊച്ചി:കളമശ്ശേരിയിലെ കൺവൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ സംസ്ഥാനത്ത് ജാഗ്രത നിർദേശം. എറണാകുളത്തും തൃശൂരും അതീവ ജാഗ്രത പുലർത്താൻ സംസ്ഥാന പൊലീസ് നിർദേശം നൽകി. പ്രധാന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാനും നിർദേശമുണ്ട്. തീവ്രവാദ വിരുദ്ധ സ്ക്വാഡും ഫോറൻസിക് വിദഗ്ധരും കളമശേരിയിലെത്തിയിട്ടുണ്ട്.ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാർ സംഭവസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. ഇന്റലിജൻസ് എ.ഡി.ജി.പിയും സ്ഥലത്തെത്തും. എൻ.ഐ.എയും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ പരിശോധന നടത്താനും നിർദേശം നൽകി.കളമശ്ശേരി യഹോവായ കൺവെൻഷൻ സെന്ററിൽ മൂന്ന് നാല് തവണ സ്ഫോടനമുണ്ടായതായി ഹാളിലുണ്ടായിരുന്നവർ പറയുന്നു. മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥലത്ത് ആളുകൾ തടിച്ചു കൂടിയിരിക്കുകയാണ്. 2500 ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന ഹാളാണിത്. ഹാളിൻ്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രാർത്ഥനയുടെ സമയമായതിനാൽ എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നതെന്ന് ആളുകൾ പറയുന്നു. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളിൽ നിന്നുള്ളവരാണ് കണ്‍വെൻഷൻ സെൻ്ററിലെത്തിയിട്ടുള്ളത്.
കളമശ്ശേരി സ്ഫോടനം: കേരളത്തിൽ ജാഗ്രത നിർദേശം

