കൊച്ചി: ലഹരിമരുന്നുകൾക്കെതിരെയുള്ള പോരാട്ടത്തിൽ നിർണ്ണായക ചുവടുവെപ്പുമായി കൊച്ചി സിറ്റി പോലീസ്. കഴിഞ്ഞ ഒരു വർഷത്തിനിടെ നഗരത്തിൽ നിന്ന് പിടിച്ചെടുത്ത ഏഴര കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ കത്തിച്ചു നശിപ്പിച്ചു. ‘ഓപ്പറേഷൻ തൂഫാൻ’ ഉൾപ്പെടെയുള്ള പ്രത്യേക പരിശോധനകളിലൂടെ പിടിച്ചെടുത്ത മയക്കുമരുന്നുകളാണ് ശാസ്ത്രീയമായി നശിപ്പിച്ചത്.
587 കിലോ കഞ്ചാവ്, 2.5 കിലോ എംഡിഎംഎ, കൂടാതെ നൈട്രോസെപാം ഗുളികകൾ, ബ്രൗൺ ഷുഗർ, ഹാഷിഷ് ഓയിൽ എന്നിവയും നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു. ഫോറൻസിക് സയൻസ് ലാബ് പരിശോധനാ റിപ്പോർട്ടുകളും മറ്റ് നിയമനടപടികളും പൂർത്തിയായ കേസുകളിലെ ലഹരിവസ്തുക്കളാണ് കത്തിച്ചു കളഞ്ഞത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു നടപടികൾ. പരിസ്ഥിതി മലിനീകരണവും മറ്റ് പ്രശ്നങ്ങളും ഒഴിവാക്കുന്നതിനു വേണ്ടിയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തിരഞ്ഞെടുത്തത്.

