സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയ യുവനടിമാർക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകരുടെ മൊഴി എടുക്കുന്നതിനായി അന്വേഷണ സംഘം കണ്ണുരേക്കും എറണാകുളത്തേക്കും പോയി. സംഭവത്തിൽ സംവിധായകൻ ഇമെയിൽ മുഖേന പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി.ചൊവ്വാഴ്ച വൈകിട്ടുണ്ടായ സംഭവത്തിൽ നടിമാരിലൊരാൾ തന്നെ കയറിപ്പിടിക്കാൻ ശ്രമിച്ചയാളെ തല്ലുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയാണ് അപമാനിക്കപ്പെട്ട വിവരം യുവ നടിമാർ പങ്കുവച്ചത്. താന്‍ മരവിച്ച് നിന്നുപോയി. കൂടെയുണ്ടായിരുന്ന മറ്റൊരു നടിക്കും ഇതേ അനുഭവുമുണ്ടായെന്നും അവര്‍ പ്രതികരിച്ചെന്നും അഭിനേത്രി ഫേസ്ബുക്കില്‍ കുറിച്ചു.
നടി പറഞ്ഞത്’ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരു അനുഭവമാണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷെ, പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാന്‍ എനിക്ക് അറപ്പുതോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്റ്റേറ്റഡ് ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റുമുള്ളവര്‍? പ്രൊമോഷന്റെ ഭാഗമായി ഞങ്ങള്‍ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരിന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവര്‍ത്തയ്ക്ക് ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷെ. എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചുപോയി. ആ മരവിപ്പില്‍ തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ്. തീര്‍ന്നോ നിന്റെയൊക്കെ അസുഖം?