കോഴിക്കോട്: വടകരയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ താൽക്കാലിക അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവർ നയിച്ചിരുന്നത് വൻ ആഡംബര ജീവിതമെന്ന് പോലീസ് കണ്ടെത്തൽ. ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിൽ നിന്ന് പ്രതിമാസം 12,000 രൂപ മാത്രം ശമ്പളം ലഭിച്ചിരുന്ന ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ ലഹരി ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഇരുവരെയും വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
മയക്കുമരുന്ന് വാങ്ങുന്നവരിൽ നിന്ന് ക്യൂആർ കോഡ് വഴി പണം സ്വീകരിക്കുകയും, ലഹരി കൈമാറാനായി ആവശ്യക്കാർക്ക് ഗൂഗിൾ മാപ്പ് ലൊക്കേഷൻ അയച്ചുനൽകുകയുമായിരുന്നു ഇവരുടെ രീതി. 2 ഗ്രാം MDMA-യുമായി പിടിയിലായ വടകര സ്വദേശി സഫ്വാനെ ചോദ്യം ചെയ്തപ്പോഴാണ് അധ്യാപികമാരുടെ പങ്കിനെക്കുറിച്ച് പോലീസിന് നിർണ്ണായക വിവരം ലഭിക്കുന്നത്. അധ്യാപക പരിശീലനങ്ങളും വിദ്യാലയങ്ങളിലെ ഗുണനിലവാര പരിശോധനകളും ഏകോപിപ്പിക്കേണ്ട അധ്യാപികമാരെ ലഹരിസംഘം സാമ്പത്തിക ഇടപാടുകൾക്കുള്ള ഇടനിലക്കാരാക്കി മാറ്റുകയായിരുന്നു. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിനുകളിൽ വരെ സജീവമായി പങ്കെടുത്ത വ്യക്തിയാണ് കീർത്തന. കേസിൽ കൂടുതൽ അധ്യാപകർക്കോ മറ്റ് ലഹരി സംഘങ്ങൾക്കോ പങ്കുണ്ടോയെന്ന് കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

