ലക്ഷദ്വീപിൽ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസെടുത്തു. പന്ത്രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കിൽത്താൻ ദ്വീപിൽ കളക്ടർ അസ്കർ അലിയുടെ കോലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കത്തിച്ചിരുന്നു. കളക്ടറുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വിവിധ യുവജന സംഘടനകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മയക്കുമരുന്ന് കടത്തും കുറ്റകൃത്യങ്ങളും ദ്വീപിൽ കൂടുകയാണെന്ന കളക്ടറുടെ പ്രസ്ഥാവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കവരത്തി ദ്വീപിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
അതേസമയം ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവ്വകക്ഷിയോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നേരിൽ കാണാനാണ് നീക്കം. മറ്റന്നാൾ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തുമെന്നാണ് സൂചന. അനുകൂല നിലപാടുണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ദില്ലിയിലേക്ക് പ്രതിഷേധം നീട്ടാനാണ് തീരുമാനം.
വിദഗ്ധരുമായി ആലോചിച്ച് നിയമപോരാട്ടങ്ങളിലേക്കും കടക്കാനാണ് തീരുമാനം . ഏകപക്ഷീയമായി ഉത്തരവുകൾ ഇറക്കുന്ന അഡ്മിനിസ്ട്രേറ്റർക്കെതിരെ ജില്ലാ പഞ്ചായത്ത് ഇതിന് മുൻകൈയെടുക്കും. വിവിധ വകുപ്പുകളിൽ നിന്ന് കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതും കോടതിയിൽ ചോദ്യം ചെയ്യും. ലക്ഷദ്വീപിൽ നടക്കുന്ന ഡയറി ഫാം ലേലങ്ങൾ ബഹിഷ്ക്കരിക്കാനാണ് ആഹ്വാനം. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.