കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൊച്ചിയില്‍ നടന്ന ഐഎന്‍എല്‍ യോഗത്തില്‍ കയ്യാങ്കളി. സെൻട്രൽ പൊലീസ് നൽകിയ നോട്ടീസ് അവഗണിച്ച് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന യോഗത്തെത്തുടര്‍ന്നാണ് പാര്‍ട്ടിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് യോഗം ഉപേക്ഷിച്ചു.
സംഘര്‍ഷത്തെ തുടര്‍ന്ന് ഹോട്ടലില്‍ കുടുങ്ങിയ മന്ത്രിയെ പോലീസ് എത്തിയാണ് പുറത്തിറക്കിയത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ യോഗത്തില്‍ മന്ത്രി തന്നെ പങ്കെടുത്തത് വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. പാര്‍ട്ടി പ്രതിരോധത്തിലായ പി.എസ്.സി. അംഗത്വ വിവാദം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് ഇന്ന് നേതൃയോഗം ചേര്‍ന്നത്.
പിഎസ്‌സി ബോര്‍ഡ് അംഗ വിവാദം, സ്റ്റാഫ് നിയമനം, ലീഗ് അബ്ദുള്‍ വഹാബ് എംപിയുടെ കൈയ്യില്‍ നിന്നും തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയ സംഭവം ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ ഇതിനകം സംഘടനക്കുള്ളില്‍ നില്‍ക്കുന്നുണ്ട്. ഇതിന് പുറമേ ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ യോഗം നടത്തുന്നത് കൂടി ചൂണ്ടിക്കാട്ടിയതോടെ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം വിമര്‍ശനമുയര്‍ത്തിയതാണ് പിന്നീട് കയ്യാങ്കളിയില്‍ കലാശിച്ചത്.ലോക്ഡൗൺ പശ്ചാത്തലത്തിൽ യോഗം നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ജില്ലാ കമ്മിറ്റി അംഗം മനാഫ് മുന്‍പ് പ്രതികരിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി പറഞ്ഞതനുസരിച്ചാണ് യോഗമെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.എം.എ ജലീലിന്റെ പ്രതികരണം.
ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെയാണ് പ്രതിഷേധമുണ്ടായത്. സംസ്ഥാന പ്രസിഡൻറ് അബ്ദുൾ വഹാബിൻ്റെ നേതൃത്വത്തിലlയിരുന്നു പ്രതിഷേധം. അസിസ്റ്റൻ്റ് കമ്മീക്ഷണർ ലാൽജിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ കണ്‍മുന്നില്‍ നടന്ന പരസ്യമായ കയ്യാങ്കളിയോട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിക്കാതിരിക്കുകയായിരുന്നു. പൊലീസെത്തി മന്ത്രിയെ സുരക്ഷിതമായ സ്ഥലത്തെത്തിച്ചു.