15-ാം കേരള നിയമസഭയിലെ ആദ്യ രാഷ്ട്രീയ പോരാട്ടത്തിന് കളമൊരുങ്ങി . സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സഭയിൽ പുരോഗമിക്കുകയാണ് .99 എം.എല്‍.എമാരുടെ പിന്തുണയുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വിജയമുറപ്പാണെങ്കിലും മത്സരിക്കാനുള്ള തീരുമാനത്തോടെ രാഷ്ട്രീയപ്പോരിന് കച്ച കെട്ടുകയാണ് യു.ഡി.എഫ്. തൃത്താല എം.എല്‍.എയും മുന്‍ എം.പിയുമായ എം.ബി രാജേഷാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. കുണ്ടറ എം.എല്‍.എ പി.സി വിഷ്ണുനാഥാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. 41 സീറ്റാണ് യു.ഡി.എഫിനുള്ളത്.
രാവിലെ ഒമ്പത് മണിക്കാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറിലാണ് അംഗങ്ങള്‍ വോട്ട് ചെയ്യേണ്ടത് .
രണ്ട് പത്രികകളാണ് എം ബി രാജേഷിനായി ഇടത് മുന്നണി സമർപ്പിച്ചിട്ടുള്ളത്. പിണറായി വിജയൻ നിർദ്ദേശിക്കുകയും, റോഷി അഗസ്റ്റിൻ പിന്താങ്ങുകയും ചെയ്തിട്ടുള്ള പത്രികയും, ഇ ചന്ദ്രശേഖരൻ നിർദ്ദേശിക്കുകയും മാത്യു ടി തോമസ് പിന്താങ്ങുകയും ചെയ്ത പത്രികയുമാണ് രാജേഷിനായി ഇടത് മുന്നണി സമർപ്പിച്ചിട്ടുള്ളത്.
പി സി വിഷ്ണുനാഥിനായി വി ഡി സതീശൻ നിർദ്ദേശിക്കുകയും കുഞ്ഞാലിക്കുട്ടി പിന്താങ്ങുകയും ചെയ്തിട്ടുള്ള പത്രികയാണ് യുഡിഎഫ് സമർപ്പിച്ചിട്ടുള്ളത്.
പേപ്പർ ബാലറ്റിലൂടെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബാലറ്റിൽ ആദ്യം എം ബി രാജേഷിന്റെ പേരും രണ്ടാമത് പി സി വിഷ്ണുനാഥിന്റെ പേരുമാണ്. പേരിന് നേരേ ഗുണന ചിഹ്നം ഇട്ട് വേണം വോട്ട് രേഖപ്പെടുത്താൻ. ചിഹ്നം ഇട്ടില്ലെങ്കിൽ വോട്ട് അസാധുവാകും, ഗുണന ചിഹ്നമല്ലാതെ മറ്റേതെങ്കിലും ചിഹ്നം ഉപയോഗിച്ചാലും വോട്ട് അസാധുവാകും.
സഭാംഗങ്ങളെ ഇരിപ്പിടത്തിന്റെ ക്രമത്തിൽ സെക്രട്ടറി വിളിക്കുമ്പോൾ മുന്നോട്ട് വന്ന് ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തി ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുകയാണ് വേണ്ടത്. പേര് വിളിക്കുമ്പോൾ സഭയിൽ ഹാജരില്ലാത്ത അംഗങ്ങൾക്ക് വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് സഭയിലെത്തിയാൽ വോട്ട് ചെയ്യാൻ അവസരം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. രണ്ടാമതായി എം വി ഗോവിന്ദൻ മാഷാണ് വോട്ട് രേഖപെടുത്തിയത്