മ്ലാമല നിവാസികളുടെ സ്വപ്‌നമായിരുന്നു ശാന്തി പാലം. 2018 ലെ പ്രളയത്തിൽ ഒലിച്ചു പോയ പാലം പിന്നീട് ഏറെ നാളത്തെ കഷ്‌ടപ്പാടുകള്‍ക്കൊടുവിലാണ് യാഥാര്‍ഥ്യമായത്. എന്നാല്‍ പാലം യാഥാർഥ്യമായപ്പോൾ ഉദ്ഘാടന ചടങ്ങിലേക്ക് സ്‌കൂൾ വിദ്യാർഥികളെയും ലീഗൽ സർവീസസ് അതോറിറ്റിയേയും ക്ഷണിക്കാത്തതില്‍ പ്രതിഷേധം.പ്രളയത്തിൽ തകർന്ന ശാന്തിപാലം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമ സ്‌കൂളിലെ അഞ്ചു കുട്ടികൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പാലം യാഥാർഥ്യമായത്. മ്ലാമല നിവാസികളുടെ സ്വപ്‌നമായിരുന്ന ശാന്തി പാലം യാഥാർഥ്യമാക്കാനായി ഫാത്തിമ സ്‌കൂളിലെ കുട്ടികൾ മുട്ടാത്ത വാതിലുകള്‍ ഉണ്ടായിരുന്നില്ല. ഒടുവിലാണ് നാടിന്‍റെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തി സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യമാകുന്നത്.2018 മുതലുള്ള പ്രളയത്തിലാണ് അയ്യപ്പൻകോവിൽ – വണ്ടിപ്പെരിയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന, മ്ലാമലക്ക് സമീപമുള്ള ശാന്തിപാലവും നൂറടി പാലവും തകർന്നത്. തുടർന്ന് മ്ലാമല ഫാത്തിമ ഹൈസ്‌കൂളിലെ പിടിഎ പ്രതിനിധികളും കുട്ടികളും ചേര്‍ന്ന് എംഎൽഎ, എംപി മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് നിവേദനങ്ങൾ നൽകി. എന്നിട്ടും നടപടി ഉണ്ടായില്ല.2019 ഒക്ടോബർ 2 ഗാന്ധിജിയുടെ 150-ാം ജന്മദിനത്തിൽ ഫാത്തിമ സ്‌കൂളിലെ കുട്ടികൾ തങ്ങളുടെ ദുരിതം വിവരിച്ച് ഹൈക്കോടതിയിലെ എല്ലാ ജഡ്‌ജിമാർക്കും കത്തുകൾ അയച്ചു. ഈ കത്തുകൾ ലഭിച്ച ജഡ്‌ജിമാർ കത്ത് ഹർജിയായി പരിഗണിച്ച് ജില്ല ജഡ്‌ജിമാരോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. മ്ലാമലയിലെ സ്ഥിതിഗതികൾ പഠിക്കുന്നതിന് കേരള ലീഗൽ സർവീസ് അതോറിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.ലീഗൽ സർവീസ് അതോറിറ്റി സ്ഥലം സന്ദർശിച്ച് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അടിയന്തരമായി പാലം പണിയാൻ സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. ഹൈക്കോടതി ഇടപ്പെട്ട് 16 മാസത്തിനുള്ളിൽ പാലം നിർമിക്കണമെന്ന വിധി വന്നു. തുടർന്ന് ഹൈക്കോടതി നിർദേശം അംഗീകരിച്ച സർക്കാർ ഉടനെ തന്നെ പാലം പണി ആരംഭിക്കുകയായിരുന്നു.നിർമ്മാണം തുടങ്ങിയ ശേഷം പലതവണകളായി പാലം പണി മുടങ്ങിയിട്ടുണ്ട്. അപ്പോഴെല്ലാം കുട്ടികൾ കൃത്യമായി ഇടപെട്ടു. പാലത്തിന്‍റെ പണികൾക്കൊപ്പം 11 മീറ്റർ ഉയരത്തിലും, 80 മീറ്റർ നീളത്തിലും നടപ്പാത ഉൾപ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് പാലം പണി പൂർത്തിയാക്കിയത്. പാലത്തിന്‍റെ രണ്ടുവശവുമുള്ള റോഡിന്‍റെ പണിയും പൂർത്തിയാക്കി.പാലം പൂർത്തിയായതോടെ ആയിരത്തിലധികം കുടുംബങ്ങൾ പാലത്തിന്‍റെ ഗുണഭോക്താക്കളായി. ഏറെ നാളത്തെ കഷ്‌ടപ്പാടിനും ദുരിതത്തിനും ഇതോടെ പരിഹാരമായി. എന്നിട്ടും ഉദ്ഘാടന ചടങ്ങിൽ നിന്ന് സ്‌കൂൾ വിദ്യാർഥികളെയും ലീഗൽ സർവീസസ് അതോറിറ്റിയേയും അവഗണിച്ചതായാണ് ആക്ഷേപം. എന്നാല്‍ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയെങ്കിലും കുട്ടികൾക്കും ലീഗൽ സർവീസ് അതോറിറ്റിക്കും അഭിവാദ്യം അർപ്പിച്ച് നാട്ടുകാർ പ്രദേശത്ത് ബോർഡുകളടക്കം സ്ഥാപിച്ചിരുന്നു.
മ്ലാമല നിവാസികളുടെ സ്വപ്‌നമായിരുന്ന ശാന്തി പാലം;ഉദ്ഘാടന ചടങ്ങിലേക്ക് സ്‌കൂൾ വിദ്യാർഥികളെയും ലീഗൽ സർവീസസ് അതോറിറ്റിയേയും ക്ഷണിച്ചില്ല

