എന്‍.ഐ.ടി- വേങ്ങേരിമഠം- ചെട്ടിക്കടവ്- പരിയങ്ങാട് റോഡിന് 5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഇപ്പോള്‍ 8 കോടി രൂപയുടെ പ്രവൃത്തി നടന്നു വരുന്ന പെരിങ്ങളം കുരിക്കത്തൂര്‍
പെരുവഴിക്കടവ് മൂഴാപാലം റോഡുമായി വിരുപ്പില്‍ ജംഗ്ഷനില്‍ ഈ റോഡ് ബന്ധിപ്പിക്കും. പുതുതായി 11 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ ചെട്ടിക്കടവ് പാലം വഴിയാണ് ഈ റോഡ് കടന്നു പോകുന്നത്.
പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ എന്‍.ഐ.ടി ഭാഗത്ത് നിന്ന് മാവൂര്‍, പന്തീരങ്കാവ് ഭാഗങ്ങളിലേക്ക് ദേശീയപാതയില്‍ പ്രവേശിക്കാതെ എത്തിചേരാനുള്ള എളുപ്പമാര്‍ഗ്ഗമായി ഈ റോഡ് മാറുമെന്നും എം.എല്‍.എ പറഞ്ഞു.
ചാത്തമംഗലത്ത് കുടിവെള്ള പദ്ധതിക്ക് 2.23 കോടി രൂപയുടെ ഭരണാനുമതി
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് 2.23 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എന്‍.സി.പി.സി കുടിവെള്ള പദ്ധതിക്ക് 1.24 കോടി രൂപയുടേയും കൂളിമാട് കെ.ഡബ്ല്യു.എ പ്ലാന്‍റ് പ്രദേശത്ത് പൈപ്പ് ലൈന്‍ നീട്ടുന്നതിന് 99
ലക്ഷം രൂപയുടേയും അനുമതിയാണ് നൽകിയിട്ടുളളത്.
ചാത്തമംഗലത്ത് 12 വാര്‍ഡുകളില്‍ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിന്
സഹായകമായ രീതിയിലാണ് എന്‍.സി.പി.സി പദ്ധതി വിപുലീകരിക്കുന്നത്. റോഡ്
പരിഷ്കരണത്തിന്‍റെ ഭാഗമായി 92 ലക്ഷം രൂപ ചെലവില്‍ ഈ പദ്ധതിയുടെ പഴയ പൈപ്പുകള്‍
മാറ്റി പുതിയത് സ്ഥാപിച്ചിരുന്നു. കൂളിമാട് 72 എം.എല്‍.ഡി ട്രീറ്റ്മെന്‍റ് പ്ലാന്‍റില്‍ നിന്ന് ശുദ്ധീകരിച്ച കുടിവെളളം എരഞ്ഞിപറമ്പ കുറുമ്പറമ്മല്‍ സ്ഥാപിച്ചിട്ടുള്ള ടാങ്കിലേക്ക്
ബള്‍ക്കായി എത്തിക്കുന്നതിനാണ് ഇപ്പോള്‍ തുക അനുവദിച്ചിട്ടുള്ളത്.
വെള്ളപ്പൊക്കം നിമിത്തം കിണറുകള്‍ മലിനമാവുന്നതിനാല്‍ കുടിവെള്ളത്തിന്
പ്രയാസം നേരിട്ടിരുന്ന കൂളിമാട് പ്രദേശത്തെ താമസക്കാരുടെ ഏറെക്കാലമായുള്ള
ആവശ്യമാണ് പുതുതായി അനുവദിച്ച പദ്ധതിയിലൂടെ
യഥാര്‍ത്ഥ്യമാവുന്നത്. ഇരുവഴിഞ്ഞി, ചാലിയാര്‍ പുഴകളിലെ ജലവിതാനം
ഉയരുന്നതിനനുസരിച്ച് കിണറുകള്‍ മലിനമാവുന്നത് പ്രദേശവാസികളെ
പ്രയാസപ്പെടുത്തിയിരുന്നു. കെ.ഡബ്ല്യു.എ പ്ലാന്‍റിന്‍റെ പരിസരവാസികളാണെങ്കിലും പൈപ്പ് ലൈന്‍ ഇല്ലാത്തതിനാല്‍ ഇവിടെ കുടിവെള്ളം നല്‍കാന്‍ സാധിച്ചിരുന്നില്ല. 99 ലക്ഷം രൂപ ചെലവില്‍ പൈപ്പ് ലൈന്‍ നീട്ടി ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കാന്‍
തീരുമാനമായതോടെ വീടുകളിലേക്ക് കണക്ഷന്‍ എടുക്കുന്നതിനും പ്രതിസന്ധി
പരിഹരിക്കുന്നതിനും അവസരമൊരുങ്ങിയിരിക്കുകയാണെന്ന് എം.എല്‍.എ പറഞ്ഞു.