കോൺഗ്രസ് വികസനത്തിനു തടസ്സം സൃഷ്ടിക്കുന്നുവെന്നും രാജ്യസുരക്ഷയ്ക്കു തുരങ്കം വയ്ക്കുന്നുവെന്നും ബിഹാറിലെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തിയിൽ രാജ്യത്തിനായി പോരാടാൻ തങ്ങളുടെ മക്കളെ ധൈര്യപൂർവം യാത്രയാക്കിയവരാണ് ബിഹാറിലെ ജനങ്ങൾ. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കശ്മീരിനു പ്രത്യേക പരിരക്ഷ തിരികെ നൽകുമെന്നാണ് അവർ പറയുന്നത്. എന്ത് ധൈര്യത്തിലാണ് അവർ ബിഹാറിൽ വന്നു വോട്ട് ചോദിക്കുന്നത്– മോദി ചോദിച്ചു.
ബിഹാറില്‍ എന്‍ഡിഎ മുന്നണി വീണ്ടും അധികാരത്തിലെത്തും. നിതീഷ് കുമാറിന്‍റെ കീഴില്‍ ബിഹാര്‍ യഥാര്‍ഥ ദിശയിലാണ് സഞ്ചരിക്കുന്നത്. കോവിഡിനെതിരെ സര്‍ക്കാര്‍ മികച്ച പോരാട്ടം നടത്തി. ചിലര്‍ ബിഹാറിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സസാറാമിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഫലത്തിൽ ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പുകളിലും വോട്ടർമാർ പോളിങ് ബൂത്തിലേക്കു പോകുമ്പോൾ ടിവി ചാനലുകളിൽ മോദി റാലിയുടെ തത്സമയ സംപ്രേഷണമുണ്ടാകും.15 വർഷ ഭരണം പൂർത്തിയാകുമ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഗ്രാമീണ മേഖലകളിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്നു ആദ്യ ഘട്ട പ്രചാരണത്തിൽ തന്നെ വ്യക്തമായിക്കഴിഞ്ഞു.