ന്യൂഡൽഹി: മഹാത്മാ ഗാന്ധി സർവകലാശാലയിൽ രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. സർവകലാശാലയ്ക്കെതിരെ അതിരൂക്ഷ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്. എംജി സർവകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതുവരെ കോടതിയിൽ ചോദ്യം ചെയ്യപ്പെടാത്ത മറ്റ് നിയമനങ്ങൾക്ക് ഈ വിധി ബാധകമായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി റാങ്ക് പട്ടികയിൽ രണ്ടാമതെത്തിയ നിഷ വേലപ്പൻ നായർക്ക് ഉടൻ നിയമനം നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇന്റർവ്യൂവിന് മാർക്ക് നൽകിയ മാനദണ്ഡങ്ങൾ നിയമാനുസൃതമല്ലെന്ന് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. നിയമനം ശരിവച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീലായിരുന്നു ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഇതിനെതിരെ മഹാത്മാ ഗാന്ധി സർവകലാശാലയും രേഖാ രാജുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജികളിലെ വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമന വ്യവസ്ഥകളിൽ ഇളവ് അനുവദിക്കാൻ സർവകലാശാലയ്ക്ക് അധികാരം ഉണ്ടെന്ന് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അഭിഭാഷക കോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല.
രേഖാ രാജിനും നിഷ വേലപ്പൻ നായർക്കും പിഎച്ച്ഡി ഉണ്ടായിട്ടും ഒരാൾക്ക് മാത്രം എന്തുകൊണ്ട് നിയമനത്തിന് പിഎച്ച്ഡി യുടെ മാർക്ക് കണക്കാക്കിയെന്ന് കോടതി ആരാഞ്ഞു. നെറ്റ് ആണ് അടിസ്ഥാന യോഗ്യതയെന്നും നെറ്റ് ഇല്ലാത്തതിനാലാണ് നിഷ വേലപ്പൻ നായർക്ക് പിഎച്ച്ഡിയുടെ മാർക്ക് കണക്കാക്കാത്തതെന്നും സർവകലാശാലയുടെ അഭിഭാഷക സാക്ഷി കക്കർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
യുജിസിയുടെ അംഗീകാരം ഇല്ലാത്ത ജേർണലിലിൽ പ്രസിദ്ധീകരിച്ച രേഖ രാജിന്റെ ലേഖനങ്ങൾക്ക് ഇന്റർവ്യൂ ബോർഡ് മാർക്ക് നൽകിയതിനെയും കോടതി വിമർശിച്ചു. എന്നാൽ ലേഖനങ്ങൾ സർവകലാശാല അംഗീകരിച്ച ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് രേഖ രാജിന്റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. രേഖ രാജിന് വേണ്ടി പി വി ദിനേശും സുൽഫിക്കർ അലി പി എസ്സും ഹാജരായി.