കോഴിക്കോട് : വില്പനക്കായി എത്തിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി ആരോത്ത് വീട്ടിൽ മുഹമ്മദ് മിഖ്ദാദ് അബൂബക്കർ ( മിക്കു,33 ), ചേളന്നൂർ കണ്ണങ്കര സ്വദേശി പള്ളിയറ പൊയിൽ വീട്ടിൽ ജാഫർ സാദിഖ്. യു. എം (29) എന്നിവരെ സിറ്റി നാർക്കോടിക്ക് സെൽ അസി: കമ്മീഷണർ ഉല്ലാസ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്നാണ് പിടികൂടിയത്.
കോഴിക്കോട് സിറ്റി മെഡിക്കൽ കോളേജ് സബ്ബ് ഡിവിഷൻ ഡാൻസഫ് സബ്ബ് ഇൻസ്പെക്ടർ ബാലു.ക.അജിത്തും, ഡാൻസാഫും സേലാംഗങ്ങളും ചേർന്ന് എ.ജി.ഒ ക്വേർട്ടേഴ്സിന് സമീപത്ത് നിന്നും വാഹന പരിശോധന നടത്തുന്നതിനിടെ കുന്ദമംഗലം ഭാഗത്ത് നിന്നും പ്രതികൾ ഓടിച്ചുവന്ന KL 65 X 5360 നമ്പർ ബൊലേറോ കാർ നിർത്തിച്ച് പരിശോധിച്ചതിൽ കാറിലെ ഗിയർ ലിവറിന് സമീപം സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ച് വെച്ചതും, വിൽപ്പനയ്ക്കായ് കൊണ്ടുപോകുകയുമായിരുന്ന 71.170 ഗ്രാം എംഡിഎംഎ കണ്ടടിക്കുകയായിരുന്നു.
പ്രതികൾ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും, വാടകയ്ക്കും, പണയത്തിനും മറ്റും ആടംബര കാറുകൾ എടുത്ത് ബാംഗ്ലൂരിൽ നിന്നും സ്ഥിരമായി എംഡിഎംഎ എത്തിച്ച് വിൽപ്പന നടത്തുന്ന മുഹമ്മദ് മിഖ്ദാദ് അബൂബക്കർ ഓരോ പ്രാവശ്യം മയക്കുമരുന്ന് വാങ്ങിയ്ക്കാൻ പോകുമ്പോഴും പല പല ആളുകളെയാണ് കൂടെ കൂട്ടിയിരുന്നത്. ചില സമയങ്ങളിൽ പ്രതി ഒറ്റയ്ക്കും ബാംഗ്ലൂരിൽ പോയി M.D.M.A വാങ്ങി വിൽപ്പന നടത്തിയിരുന്നു. ഇയാൾ പ്രധാനമായും മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത് ഹൈലൈറ്റ് മാൾ കേന്ദ്രീകരിച്ചും, തൊണ്ടയാട് ബൈപ്പാസ് ജംഗ്ഷന് സമീപത്തുള്ള വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുമാണ്. കോഴിക്കോട് സിറ്റി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരിൽ എറ്റവും പ്രധാനിയാണെന്നും, ഇയാളുടെ കീഴിൽ ഒരു മയക്കുമരുന്ന് ഗാങ് പ്രവർത്തിക്കുണ്ടെന്നും, അവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
പിടിയിലായ ജാഫർ സാദിഖ് സ്ഥിരം മയക്കുമരുന്ന് വിൽപ്പനക്കാരനാണെന്നും, പ്രതിയ്ക്ക് 2023 ൽ നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ അരയിടത്തുപാലം ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എതിർവശത്തുള്ള ഹാപ്പി ഡേ എന്ന ഹോട്ടലിലെ റൂമിൽ നിന്നും 43 ഗ്രാം എംഡിഎംഎ യുമായി പിടിയിലായതിനും, 2022 ൽ കാരപ്പറമ്പ് ജംഗ്ഷനു സമീപം വെച്ച് 0.2 ഗ്രാം MDMA യും, 4 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലുമായി പിടിയിലായതിനും, 2022 ൽ ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ എസ്റ്റേറ്റ് മുക്കിൽ നിന്നും 6.82 ഗ്രാം M.D.M.A യും, 7.5 ഗ്രാം കഞ്ചാവും, 13.20 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായതിനും, മുക്കം പോലീസ് സ്റ്റേഷനിൽ 20 ഗ്രാം M.D.M.A യുമായി പിടിയിലായതിനും, എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അത്താനിക്കലിൽ നിന്ന് തലശ്ശേരി സ്വദേശിയായ യുവാവിനെ കല്ലുകൊണ്ട് തലയ്ക്ക് കുത്തി പരിക്കേൽപ്പിച്ചതിനും മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ട്. ഇയാൾ പ്രധാനമായും താമരശ്ശേരി, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കുമാണ് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രതികളുടെ ഫോണുകളും, ബാങ്ക് അക്കൗണ്ടുകളും ചേവായൂർ പോലീസ് പരിശോധിച്ചു വരികയാണെന്നും, പ്രതികൾ ആരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും, ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, സീനിയിർ സിവിൽ പോലീസ് ഓഫീസർ റിനേഷ്, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഫസൽ, സിറ്റി ഡാൻസാഫ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർ അഖിലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ലതീഷ്, സരുൺ, ഷിനേജ്, അബിജിത്ത്, തൗഫീഖ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കോഴിക്കോട് നഗരത്തിൽ വീണ്ടും ലഹരിവേട്ട; 71.170 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ

