തിരുവനന്തപുരം : ജോസ് കെ മാണിയ്ക്ക് മുന്നറിയിപ്പുമായി യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിൽക്കണമെന്നും. തീരുമാനം അനുസരിച്ചില്ലങ്കിൽ നടപടിയുണ്ടാകുമെന്നാണ് ബെന്നി ബെഹന്നാൻ പറഞ്ഞിരിക്കുന്നത്. നിലവിൽ അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്ന് ജോസ് കെ മാണിയെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. ഇതേ സമീപനം തുടർന്നാൽ തുടർ നടപടി സ്വീകരിക്കുമെന്നും ബെന്നിബഹന്നാൻ വ്യക്തമാക്കി.
നാളെ സഭ സമ്മേളിക്കുമ്പോൾ സർക്കാറിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ ജോസ് കെ മാണി പക്ഷവും ജോസഫ് വിഭാഗവും പാർട്ടിയിലെ അഞ്ച് എംഎൽഎമാർക്കും വിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ജോസ് കെ മാണിയ്‌ക്കൊപ്പം രണ്ട് എംഎൽഎമാരും ജോസഫ് പക്ഷത്ത് നിന്ന് പിജെ ജോസഫ് അടക്കം മൂന്ന് എംഎൽഎമാരുമാണുള്ളത്.
ജോസ് കെ മാണി പക്ഷത്തിന്റെ റോഷി അഗസ്റ്റിനാണ് പാർട്ടിയുടെ വിപ്പായി നിയമസഭാ രേഖകളിലുള്ളത്. എന്നാൽ, പാർട്ടിയുടെ വർക്കിംഗ് ചെയർമാനായുള്ള പിജെ ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതനുസരിച്ച് തങ്ങളുടെ പാർട്ടിയുടെ വിപ്പ് മോൻസ് ജോസഫാണെന്നും അതുകൊണ്ട് തന്നെ മോൻസ് ജോസഫിന്റെ വിപ്പിന് മാത്രമേ നിയമ സാധ്യതയുള്ളുവെന്നാണ്.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കണമെന്നാണ് നിലവിൽ ജോസ് കെ മാണി പക്ഷത്തിന്റെ അഭിപ്രായം. ഇതനുസരിച്ചാണ് പാർട്ടിയിലെ അഞ്ച് എംഎൽഎമാർക്കും വിപ്പ് നൽകിയിരിക്കുന്നത്.അതേസമയം, മോൻസ് ജോസഫ് നൽകിയിരിക്കുന്ന വിപ്പിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.