മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഐ പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം. പിണറായി വിജയന്റെ വീട്ടിൽപോയി ചോദിക്ക് പരാമർശം തിരിച്ചടിയായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സമീപനം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും വിമർശനമുയർന്നു.
സിപിഐയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറിനെതിരെയും അതിരൂക്ഷ വിമർശനം ഉണ്ടായി. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറായി പ്രവർത്തിച്ചതിനൊപ്പം പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചതും അണികൾക്കിടയിൽ വലിയത്തരത്തിലുള്ള അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കി. ജില്ലയിൽ വേണ്ടത്ര രീതിയിൽ പ്രവർത്തിക്കാൻ ചിറ്റയം ഗോപകുമാറിനായില്ല. കൂടാതെ ബിനോയ് വിശ്വം സിപിഐഎമ്മിന് വിധേയപ്പെട്ടാണ് നിൽക്കുന്നതെന്നും ശക്തമായ നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്നും വിമർശനമുണ്ട്. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പ്രകാശ് ബാബുവും സംസ്ഥാന സെക്രട്ടറി ആർ രാജേന്ദ്രനും പങ്കെടുത്ത സിപിഐയുടെ ജില്ലാ കൗൺസിലിലാണ് അതിരൂക്ഷ വിമർശനം ഉയർന്നത്.

