ചെന്നൈയിൽ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ട ന്യൂറോ സര്‍ജന്‍ ഡോ:സൈമണ്‍ ഹെര്‍ക്കുലീസിന്റെ ശവസംസ്കാര ചടങ്ങ് തടഞ്ഞ് പൊതു ജനം കാണിച്ച നെറികേട് രാജ്യത്തിന് തന്നെ അപമാനമാണ്. മാലാഖമാരെന്നും ദൈവ ദൂതന്മാരെന്നും വിളിപ്പേര് നല്കിയത് കൊണ്ട് എന്ത് കാര്യം? മനുഷ്യനെന്ന പരിഗണന നൽകാത്തിടത്തോളം അവർ അവഗണിക്കപ്പെടുന്നവരാണ്.
വർഷങ്ങളോളമായി നൂറു കണക്കിന് രോഗികൾക്ക് സ്വാന്തനമായിമാറിയ ദക്ഷിണേന്ത്യയിലെ വിഖ്യാത ന്യൂറോ സര്‍ജനോട് കാണിച്ച നെറികേട് കാലം മാപ്പു കൊടുക്കാത്ത ക്രൂരതയാണ്. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞു കൊണ്ട് ഈ വിഷയത്തെ തള്ളി കളയാൻ കഴിയില്ല. രാജ്യത്ത് പലയിടങ്ങളിലായി ആരോഗ്യ പ്രവത്തകർക്കെതിരെ ഇത്തരത്തിലുള്ള അനാദരവ് കാണപ്പെടുന്നുണ്ട്. കോവിഡ് നിയന്ത്രണാതീതമാക്കാൻ കഠിന ശ്രമം നടത്തുന്ന സർക്കാർ സംവിധാനത്തിനെതിരെ അക്രമം അഴിച്ചുവിടുക എന്നത് എന്ത് തരം മനോഭാവമാണ് . പഞ്ചാബിൽ ഗതാഗതം നിയന്ത്രിച്ചിരുന്ന പൊലിസ് ഉദ്യോഗസ്ഥനെ വെട്ടി പരിക്കേല്പിച്ചതും രാജ്യത്ത് മറ്റു ചിലയിടങ്ങളിൽ പരിചരണത്തിനായി എത്തിയ ആരോഗ്യ പ്രവർത്തകരെ കല്ലെറിഞ്ഞ് ഓടിച്ചതും താമസ സ്ഥലങ്ങളിൽ നിന്നും ഇറക്കി വിട്ടതും നമ്മുടെ രാജ്യത്ത് തന്നെയാണ്.
അത്തരം നീച പ്രവർത്തിയിലെ അവസാനമായി രേഖപ്പെടുത്തിയ ഇരയാണ് സൈമണ്‍ ഹെര്‍ക്കുലീസ്. കോവിഡ് ബാധ അദ്ദേഹത്തിന് മുന്പിലെത്തിയ രോഗിയിൽ നിന്നും തന്നെ പകർന്നതാവാം എന്നതാണ് നിഗമനം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്‌ചയാണ് ഇദ്ദേഹത്തിന്റെ മരണം രേഖപെടുത്തുന്നത്. ഏപ്രില്‍ ആദ്യവാരം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാവിലെ നില വഷളായി. വൈകിട്ട് ആറേകാലോടെയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. എല്ലാ സുരക്ഷാ മാർഗങ്ങളോട് കൂടിയും ശവസംസ്ക്കാര ചടങ്ങു നടത്താനായി കില്‍പ്പോക്കിലെ ശ്‌മശാനത്തില്‍ എത്തിച്ചതോടെയാണ് രാജ്യം തല കുനിക്കേണ്ട അനിഷ്‌ഠ സംഭവം.പ്രദേശവാസികളായ അറുപതോളം പേര്‍ കല്ലും വടികളുമായി സംഘടിച്ചെത്തി ആക്രമണത്തിനു മുതിര്‍ന്നു. ശേഷം ബന്ധുക്കള്‍ അണ്ണാ നഗറിലെ ശ്‌മശാനത്തിലേക്കു പോയി. അവിടെയും സ്‌ഥിതി വ്യത്യസ്‌തമായിരുന്നില്ല. നേരത്തെ ആളുകൾ തടിച്ചു കൂടി. ആംബുലൻസിനു നേരെയും വാഹനത്തെ അനുഗമിച്ചവർക്കെതിരെയും ആക്രമണം അഴിച്ചു വിട്ടു. അക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. പലരും ഓടി രക്ഷപ്പെട്ടു ഇതിനിടെ സഹ പ്രവർത്തകനായ സുഹൃത്ത് അതിസാഹസികമായി മൃതദേഹം വീണ്ടെടുത്ത് മറ്റൊരിടത്തേക്കു മാറ്റുകയായിരുന്നു. സഹായത്തിനു ആരുമില്ലാതെ കുഴി വെട്ടി വെറുമൊരു മാസ്ക് ധരിച്ച് ശവ സംസ്കാര ചടങ്ങ് നടത്തി.
നീറുന്ന ഓർമകളോടെ നിറ കണ്ണുകളോടെയാണ് സഹ പ്രവർത്തകൻ ഇക്കാര്യം പങ്കു വെച്ചത്. ഇതിനും മാത്രം എന്ത് പാപമായിരുന്നു അദ്ദേഹം ചെയ്തിരുന്നത് . തമിഴ് നാടിനു മാത്രമല്ല രാജ്യത്തിനു തന്നെ അപമാനമാണെന്നു പല പ്രമുഖരും ഇതിനോടകം ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞു കഴിഞ്ഞു. സംഭവത്തിൽ 20 ഓളം പേർക്കെതിരെ കേസെടുത്തു . തലയിൽ കളി മണ്ണ് നിറഞ്ഞടിഞ്ഞ ചിലരുണ്ട് നമ്മുടെ സമൂഹത്തിൽ അവരോടായി പറയാനുള്ളത് ഒന്നു മാത്രം ആദരിക്കണമെന്നില്ല മനുഷ്യനെന്ന പരിഗണന നൽകേണ്ടതുണ്ട് . ഇത്തരം നാണക്കേടുയർത്തുന്ന സംഭവങ്ങൾ ഇനി ഉണ്ടാവാതിരിക്കട്ടെ

