തിരുവനന്തപുരം : മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന സാക്ഷി വിസ്താരം സെപ്റ്റംബർ പത്തിന് അവസാനിക്കും.
ഒരു മാസം നീണ്ട് നില്ക്കുന്ന സാക്ഷി വിസ്താരത്തില്‍ പ്രോസിക്യൂഷന് 100 സാക്ഷികളുടെ പട്ടികയാണ് നല്‍കിയിട്ടുളളത്. 37 ദിവസത്തിനകം കോടതി 100 സാക്ഷികളെയും വിസ്തരിക്കും. സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി. പോലീസ് ഹാജരാക്കിയ കുറ്റപത്രം കോടതി വായിച്ച് കേള്‍പ്പിച്ചപ്പോള്‍ ശ്രീറാം കുറ്റം നിഷേധിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് കേസില്‍ സാക്ഷികളെ വിസ്തരിക്കുന്നതിനുളള നടപടി ക്രമങ്ങള്‍ കോടതി ആരംഭിച്ചത്. പ്രതിക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ, അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കല്‍, തെളിവ് നശിപ്പിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നീ കുറ്രങ്ങളാണ് പ്രോസിക്യൂഷന് ചുമത്തിയിട്ടുളളത്. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും പെണ് സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം.ബഷീര്‍ മരിച്ചത്

