തിരുവനന്തപുരം: ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ചു കാണിച്ചാൽ മന്ത്രിമാർക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രിമാരെ പിൻവലിക്കാൻ മടിക്കില്ലെന്നുമുള്ള ഗവർണറുടെ ട്വീറ്റിനെതിരെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ‘തെറ്റായ പ്രവണത നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. മന്ത്രിമാരെ തിരിച്ച് വിളിക്കാൻ ഗവർണർക്ക് അധികാരമില്ല. ഗവർണർക്ക് അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഇടപെട്ടു കൊണ്ടിരിക്കുന്നത്. തെറ്റായ പ്രവണതയാണ് ഇവിടെ നടപ്പിലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഭരണഘടന വിരുദ്ധമായ ഇത്തരം നയങ്ങളെയും നിലപാടുകളെയും ചെറുത്തു തോൽപിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് ഞങ്ങളുടെ കാഴ്ചപ്പാട്.’ എം വി ഗോവിന്ദൻ പറഞ്ഞു.
അതേ സമയം ഗവർണറുടെ അന്തസ് ഇല്ലാതാക്കുന്ന രീതിയിൽ ഒന്നു പറഞ്ഞിട്ടില്ലെന്നും സംയമനത്തോടെയാണ് പ്രതികരിച്ചതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു.
മന്ത്രിമാർ ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ, ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിക്കുന്ന രീതിയിൽ പെരുമാറിയാൽ മന്ത്രി സ്ഥാനം അടക്കം പിൻവലിക്കുമെന്നാണ് ഗവർണർ ട്വിറ്റിളൂടെ പറഞ്ഞത്. മന്ത്രിമാരും മുഖ്യമന്ത്രിയും ഗവർണറോട് ഉപദേശിക്കുന്ന രീതിയിൽ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നാണ് ഭരണഘടനയടക്കം സൂചിപ്പിച്ച് ഗവർണർ ട്വീറ്റ് ചെയ്തത്. അസാധാരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ് ഭവനിൽ നിന്നുമുണ്ടായത്.