പി.ടി. തോമസ് എംഎല്‍എ ഉള്‍പ്പെട്ട ഇടപ്പള്ളിയിലെ വിവാദ ഭൂമിയിടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. അഞ്ചുമനയിലെ വിവാദ ഭൂമി ഇടപാടിൽ പങ്കാളിയായ പി.ടി.തോമസ് എംഎല്‍എ പൊതുജീവിതത്തെ അധോലോകമാക്കി മാറ്റിയെന്ന് അദ്ദേഹം വിമർശിച്ചു . വിവാദഭൂമി സന്ദർശിച്ചശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിക്ക് പരാതി നൽകിയ സിപിഎം ഏരിയ കമ്മിറ്റി അംഗം സന്തോഷിനെ കായികമായി നേരിടാൻ ശ്രമമുണ്ടായെന്നും വിജയരാഘവൻ പറഞ്ഞു.
ഭൂമാഫിയകള്‍ക്ക് വേണ്ടിയുള്ള അധോലാക ഇടപാടാണ് നടന്നത്. നിയമ വിരുദ്ധമായ കറന്‍സി കൈമാറ്റത്തിനാണ് എംഎല്‍എ കൂട്ട് നിന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു.
ഇടപ്പള്ളിയില്‍ കുടികിടപ്പുകാരായ കുടുംബത്തിന്റെ സ്ഥലം വില്‍പനയുമായി ബന്ധപ്പെട്ട് അനധികൃതമായി കൈമാറാന്‍ ശ്രമിച്ച 50 ലക്ഷം രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. വിവാദ സ്ഥലം എ വിജയരാഘവന്‍ സന്ദര്‍ശിച്ചു. കള്ളപ്പണ ഇടപാട് ആരോപണം ഉയര്‍ത്തി കൊണ്ടുവരനാണ് സിപിഐഎം ശ്രമമെങ്കിലും വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിട്ടില്ല.