തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി സൗരോർജ ഉത്പാദനം കൂടുതൽ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ആഡംബര വീടുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും പുതിയ നമ്പറുകൾ ലഭിക്കണമെങ്കിൽ സൗരോർജ പാനലുകൾക്കൊപ്പം പ്രത്യേക സ്റ്റോറേജ് സംവിധാനവും നിർബന്ധമാക്കാനാണ് തീരുമാനം. ജലവൈദ്യുത പദ്ധതികൾക്കും ഡീസൽ നിലയങ്ങൾക്കുമുള്ള പരിമിതികൾ കണക്കിലെടുത്താണ് സർക്കാർ ഈ ബദൽ മാർഗത്തിലേക്ക് തിരിയുന്നത്. സ്റ്റോറേജ് സംവിധാനം വരുന്നതോടെ പകൽ സമയത്ത് ഉത്പാദിപ്പിക്കുന്ന സൗരോർജം രാത്രികാലങ്ങളിലും സുഗമമായി ഉപയോഗിക്കാൻ സാധിക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധനകൾ കെ.എസ്.ഇ.ബി ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. എത്ര വിസ്തീർണ്ണമുള്ള കെട്ടിടങ്ങളിലാണ് ഈ നിബന്ധന ബാധകമാക്കേണ്ടത് എന്നത് സംബന്ധിച്ചും, ഇതുവഴി എത്രത്തോളം വൈദ്യുതി ലാഭിക്കാൻ സാധിക്കുമെന്നതിനെക്കുറിച്ചും ബോർഡ് വിശദമായ പഠനം നടത്തിവരുന്നുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കെട്ടിടങ്ങളെ വൈദ്യുതിയിൽ സ്വയംപര്യാപ്തമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകാനിടയുള്ള നിയമപരമായ തടസ്സങ്ങളും അധികൃതർ പരിശോധിച്ച് വരികയാണ്.
വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഉത്പാദിപ്പിച്ച് മിച്ചം വരുന്ന സൗരോർജം ഉയർന്ന വിലയ്ക്ക് തിരികെ വാങ്ങാനും സർക്കാർ ആലോചിക്കുന്നുണ്ട്. നിലവിൽ തുച്ഛമായ വിലയ്ക്കാണ് ഉപഭോക്താക്കളിൽ നിന്നും മിച്ച വൈദ്യുതി ശേഖരിക്കുന്നത്.
എന്നാൽ പുതിയ തീരുമാനം നടപ്പിലായാൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന വീടുകൾക്കും സ്ഥാപനങ്ങൾക്കും അതൊരു വലിയ സാമ്പത്തിക ലാഭമായി മാറും. ഇത് പൊതുജനങ്ങൾക്കിടയിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള താൽപ്പര്യം വർദ്ധിപ്പിക്കുമെന്നും സർക്കാരിന്റെ വിലയിരുത്തലുണ്ട്.

