കുന്ദമംഗലത്തെ മുസ്ലിം ലീഗിന്റെ ജനപ്രിയ നേതാവ് അബൂബക്കര്‍ മൗലവിയുടെ ഓര്‍മകള്‍ പങ്കുവെച്ച് പിടിഎ റഹീം എംഎല്‍എ. ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴും വ്യത്യസ്ഥ ചേരികളിലായപ്പോഴും സൗഹൃദത്തിന് കോട്ടം തട്ടാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നതായി എംഎല്‍എ പ്രതികരിച്ചു.
വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. രോഗം മൂര്‍ച്ചിച്ച് അവശനായപ്പോള്‍ പോലും താന്‍ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്ക് വഹിക്കാന്‍ അദ്ദേഹം കാണിച്ച നിശ്ചയദാര്‍ഢ്യം ശ്രദ്ധേയമാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാവുന്ന ഒട്ടേറെ പ്രത്യേകതകളോടെ നമുക്കിടയില്‍ ജീവിച്ച മൗലവിയുടെ ഓര്‍മ്മകള്‍ മായാതെ നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല എന്നും എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മുഖത്ത് സദാ പുഞ്ചിരിയുമായി ലളിത വേഷം ധരിച്ച് ഉമ്മത്തിന്റെ ഐക്യത്തിന് ഏറെ കൊതിക്കുകയും പ്രയത്‌നിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അബൂബക്കര്‍ മൗലവി എന്ന് ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ അപിപ്രായപ്പെട്ടു, ഏവരെയും ചേര്‍ത്ത് പിടിച്ച് സ്‌നേഹിക്കുന്ന പ്രകൃതമുള്ള അദ്ദേഹം അന്ധവിശ്വാസവും അനാചാരങ്ങളും പരമാവധി പടരാതിരിക്കാന്‍ കരുതലുള്ള പള്ളിപ്രഭാഷണങ്ങള്‍ നടത്തി.
കൂടാതെ ജനസമ്മതിയില്‍ പലരെയും തോല്‍പ്പിക്കുന്ന നേതാവായ അദ്ദേഹം പ്രഭാകരവിലാസം. എല്‍പി സ്‌കൂള്‍ മുന്‍ അദ്ധ്യാപകന്‍ കൂടിയായിരുന്നു. എന്നിങ്ങനെ പല വിശേഷണങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും അവിഭക്ത മുസ്ലിം ലീഗ് ജില്ലാജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.അബൂബക്കര്‍ മൗലവി പ്രമുഖ പണ്ഡിതന്‍ പരേതരായ കെ.ഉസ്മാന്‍ മുസ്ല്യാരുടേയും ഫാത്തിമ്മയുടേയും മകനാണ്. .
രാഷ്ട്രീയത്തില്‍ സജീവ പ്രവര്‍ത്തനം നടത്തുമ്പോഴും മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളുമായി ഇദ്ദേഹം വലിയ ആത്മബന്ധം പുലര്‍ത്തിയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിലെന്നപോലെ മതകാര്യങ്ങളിലും അദ്ദേഹം സജീവ സാന്നിദ്ധ്യമായിരുന്നു. സുന്നി ആശയത്തില്‍ അടിയുറച്ച് വിശ്വസിച്ച അദ്ദേഹം മറ്റുള്ള മത സംഘടനകളുമായി എപ്പോഴും അടുപ്പം കാത്തുസൂക്ഷിച്ചു. ജില്ലാ മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്, എസ്.വൈ.എസ്.മണ്ഡലം പ്രസിഡണ്ട്, കെ.എ.ടി.എഫ്.സംസ്ഥാന കമ്മിറ്റി അംഗം, അധ്യാപക ക്ഷേമനിധി മെമ്പര്‍ ,കെ .എസ് .ആര്‍ .ടി.സി.ഡയരക്ടര്‍ ബോര്‍ഡ് മെമ്പര്‍, ജില്ലാ പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജില്ലാ കൗണ്‍സില്‍ മെമ്പര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ചാത്തമംഗലം ചെലപ്രം മഹല്ല് ഖാളിയായിരുന്നു. ദീര്‍ഘകാലമായി ചാത്തമംഗലം മഹല്ലിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ദീര്‍ഘകാലം ചന്ദ്രികയുടെ മെഡിക്കല്‍ കോളേജ്, ചാത്തമംഗലം ലേഖകനായി പ്രവര്‍ത്തിച്ചിരുന്നു.
കെ.അബൂബക്കർ മൗലവിയെ നാട്ടുകാരനായ ന്യായാധിപൻ അനുസ്മരിക്കുന്നു.
സാമൂഹ്യ പ്രവർത്തകൻ, അദ്ധ്യാപകൻ, ഭരണാധികാരി, രാഷ്ട്രീയക്കാരൻ, മത പണ്ഡിതൻ, പ്രഭാഷകൻ, പത്രപ്രവർത്തകൻ, തികഞ്ഞ മതേതരവാദി, സർവ്വോപരി നാടിന്റെ നന്മ കാക്കുന്ന നേതാവ്, വിശേഷണങ്ങൾ അവസാനിക്കുന്നില്ല. ഈ വിശേഷണങ്ങൾ ധാരാളം, ചാത്തമംഗലത്തുകാർക്ക് ആളെ തിരിച്ചറിയാൻ. അത് മറ്റാരുമല്ല സൗമ്യനും മിതഭാഷിയുമായ നമ്മുടെ അബൂബക്കര്‍ മൗലവിയെന്ന് മഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷൈജല്‍ ചാത്തമംഗലം പറഞ്ഞു.
തന്റെ ഔപചാരിക വിദ്യഭ്യാസത്തിന് ശേഷം മണ്ണാർക്കാട് സബ് ജില്ലയിലെ അരിയൂർ എ .എൽ .പി .സ്കൂളിലും കണ്ണങ്കര പ്രഭാകരവിലാസം സ്കൂളിലും അദ്യാപകനായി സ്തുത്യർഹമായ സേവനം കാഴ്ച്ചവെച്ചു.വലിയ ശിഷ്യ ഗണങ്ങൾ ഉള്ള കെ.അബൂബക്കർ മൗലവി തന്റെ അദ്യാപക വൃത്തിയോടൊപ്പം തന്നെ സാമൂഹു പ്രതിബദ്ധതയുള്ള രാഷ്ട്രിയക്കാരനായും പ്രവർത്തിച്ചു.വിദ്യാർത്ഥിയായി രിക്കെ കൊടുവള്ളി കൂട്ടാക്കൽ ജുമുഅത്ത് പള്ളിയിൽ ഖുത്ബ നിർവഹിച്ചത് മൗലവിയുടെ മനസ്സിൽ ഒളിമങ്ങാത്ത ഓർമയായി നില നിൽക്കുന്നു. പിന്നീട് ഖതീബായി ചെലപ്പുറം ജുമുഅത്ത് പള്ളിയിൽ സേവനം അനുഷ്ടിക്കുന്നതിന് ഇത് സഹായകമായി. സർവ്വീസിൽ നിന്ന് വിരമിച്ച ശേഷവും ഖതീബ് ജോലി സ്വന്തം നാടായ ചാത്തമംഗലം ജുമുഅത്ത് പള്ളിയിൽ തുടർന്നു വരുന്നു.
കറ കളഞ്ഞത്റെ രാഷ്ട്രീയ പ്രവർത്തനം മുസ്ലിം ലീഗിന്റെ കോഴിക്കോട് ജില്ലാ ഉപാദ്യക്ഷ സ്ഥാനം വരെ അദ്ധേഹത്തിന് നേടിക്കൊടുത്തു.
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എന്നീ പദവികൾ അലങ്കരിച്ച മൗലവി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് വികസന സമിതി ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേരള അറബിക് ടീച്ചർ ഫെഡറേഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്, കെ.എസ്.ആർ ടി സി അഡ്വയ്സറി ബോഡ് അംഗം, ടീച്ചേഴ്സ് വെൽഫയർ കോർപ്പറേഷൻ ഡയറക്ടർ, കോഴിക്കോട് ജില്ലാ ഭക്ഷ്യോപദേശ സമിതി അംഗം എന്നീ സ്ഥാനങ്ങൾ മൗലവിയെ തേടിയെത്തിയത് അദ്ധേഹത്തിന്റെ പൊതുപ്രവർത്തനത്തിനുള്ള അംഗീകാരമാണ്.
ജനസേവനം ദൈവാരധനയായി കണ്ട അബുബക്കർ മൗലവി നാട്ടിലെ കാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ മാത്രമേ ആകാശത്തുളളവൻ നമ്മോട് കരുണ കാണിക്കുകയുള്ളൂ എന്ന മതബോധനം കാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ധേഹത്തിന് ഊർജം പകർന്നു. മതത്തിന്റെ ഭാഗമാണ് രാഷ്ട്രിയ പ്രവർത്തനവും എന്ന ഉത്തമ ബോധ്യമാണ് ഖത്തീബായിരിക്കെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിന് മൗലവിക്ക് പ്രചോദനമായത്.
ഏറ്റെടുത്ത ചുമതലകൾ കൃത്യമായി നിർവ്വഹിക്കണം എന്നും കൃത്യമായി നിർവ്വഹിക്കാൻ കഴിയാത്ത ചുമതലകൾ ഏറ്റെടുക്കരുത് എന്നും നിർബന്ധബുദ്ധിയുള്ള ആളാണ് കെ അബൂബക്കർ മൗലവി.അഴിമതിയുടെ കറപുരളാത്ത മൗലവിയുടെ ജീവിതം പുതുതലമുറക്ക് മാതൃകയാണെന്നും അദ്ദേഹം വിവരിച്ചു.