തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമം. ആണവ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം ഡൽഹിയിലെത്തി എൻപിസിഐഎൽ സിഎംഡിയുമായി കൂടിക്കാഴ്ച നടത്തും. കൂടുതൽ നിരക്കിൽ വൈദ്യുതി വാങ്ങുന്നതടക്കമുളള കാര്യങ്ങളിൽ ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനമെടുക്കും. വൈദ്യുതി നിയന്ത്രണം ഇന്നും തുടരാനാണ് സാധ്യത.
ഹിമാചലിൽ നിന്ന് 250 മെഗാവാട്ടും കേന്ദ്ര വിഹിതമായി 150 മെഗാ വാട്ടും ലഭിച്ചത് കേരളത്തിന് സഹായകരമാണ്. പക്ഷേ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇത് മതിയാകില്ല. കുറഞ്ഞ വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനാണ് ശ്രമം. പ്രതിദിനം 700 മുതൽ 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പിക്ക് സമയങ്ങളിൽ അനുഭവപ്പെടുന്നുണ്ട്. ഇത് നികത്താൻ ആവശ്യമായ വൈദ്യുതി ലഭിച്ചെങ്കിലെ നിയന്ത്രണം ഒഴിവാക്കാൻ കഴിയു. പ്രതിദിന വൈദ്യുതി ഉപഭോഗം 94 ദശലക്ഷത്തിന് മുകളിലാണ്. ഇന്നലെയും പീക്ക് സമയത്ത് വൈദ്യുതിയുടെ ഉപയോഗം 5000 മെഗാ വാട്ടിന് മുകളിൽ പോയിരുന്നു. വൈദ്യുതി നിയന്ത്രണം ഇന്നും തുടരാനാണ് സാധ്യത.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതിൽ വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് അനുഭവപ്പെടുകയാണ്. കൂടാതെ ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുകയാണ്. ദേശീയതലത്തിൽ കാറ്റാടി നിലയങ്ങളിൽനിന്നുള്ള ഉത്പാദനം വളരെ കുറയുകയും വൈദ്യുതി ആവശ്യകത കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ വൈദ്യുതി ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെൻ്ററിൻ്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്.

