തിരുവനന്തപുരം: സർക്കാരിനും മന്ത്രി റിയാസിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയില്‍ ഇന്നലെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷം സര്‍വകക്ഷി യോഗത്തിലും നിയമസഭയിലും ആവശ്യപ്പെട്ടത്. യാതൊരു പ്രകോപനവുമില്ലാതെയാണ് യുഡിഎഫ് എംഎംല്‍എമാരെ സിപിഎം എംഎല്‍എമാരും വാച്ച് ആന്‍ഡ് വാര്‍ഡും മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും മര്‍ദ്ദിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെ കെ രമയുടെ കൈയ്യൊടിഞ്ഞു. 51 വെട്ട് വെട്ടി കൊന്നിട്ടും ടി പിയുടെ കുടുംബത്തോടുള്ള വൈരാഗ്യം അവസാനിക്കാതെ അവരെ കാല് മടക്കി തൊഴിച്ച ഭരണപക്ഷ എംഎല്‍എ സഭയില്‍ ഇരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് എങ്ങനെയാണ് നിയമസഭയുമായി യോജിച്ച് പോകാനാകുന്നത്? വനിതാ എംഎല്‍എയെ കാല് മടക്കി തൊഴിച്ച അമ്പലപ്പുഴ എംഎല്‍എയ്ക്കും സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരെ നടപടിയെടുക്കണം. പ്രകോപനമുണ്ടാക്കിയ ഡെപ്യൂട്ടി ചീഫ് മാര്‍ഷലിനെതിരെയും നടപടി സ്വീകരിക്കണം.
അടിയന്തര പ്രമേയങ്ങളിലൂടെ വിഷയങ്ങള്‍ അവതരിപ്പിക്കുകയെന്നത് പ്രതിപക്ഷത്തിന്‍റെ അവകാശമാണ്. എന്നാല്‍ കുറെ ദിവസമായി മുഖ്യമന്ത്രിക്ക് ഇത് അലോസരവും അസൗകര്യവും ഉണ്ടാക്കുന്നു. ഇന്നത്തെ സര്‍വകക്ഷിയോഗത്തിലും ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് തരുമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അങ്ങനെ ഭരണപക്ഷത്തിന്‍റെ ഔദാര്യം കൈപ്പറ്റാനല്ല പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെ ഭയമാണ്. അടിയന്തിര പ്രമേയ ചര്‍ച്ചകളെ പേടിയാണ്. മുഖ്യമന്ത്രിയും സര്‍ക്കാരും പ്രതിക്കൂട്ടിലാകുന്നതില്‍ നിന്നും രക്ഷപ്പെടാനാണ് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കില്ലെന്ന നിലപാടെടുത്തിരിക്കുന്നത്.