
തിരുവനന്തപുരം: കാപ്പ നിയമം ചുമത്തി ജില്ലയ്ക്ക് പുറത്താക്കിയ പ്രതി വീട്ടിലെത്തിതിന് പിന്നാലെ പൊലീസ് പിടിയിൽ. പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ചെങ്കൽ കുന്നൻവിള സ്വദേശി ഇരുപത്തൊമ്പതുകാരനായ ശംഭു എന്ന സുമേഷി(29) നെയാണ് കാപ്പ നിയമം ലംഘിച്ചതിന് പാറശാല പൊലീസ് പിടികൂടിയത്.നിരവധി അക്രമ കേസുകളിൽ പ്രതിയായ സുമേഷിനെ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുവാൻ പാടില്ലായെന്ന നിബന്ധനയോടെയാണ് ജില്ലയ്ക്ക് പുറത്തേക്ക് കടത്തിയത്. എന്നാൽ, അടുത്ത ദിവസങ്ങളിൽ ഇയാളെ മാർക്കറ്റിന് സമീപത്തും മറ്റുമായി കണ്ടതായി നാട്ടുകാർ പറയുന്നു.പിന്നാലെ ഇയാൾ ചെങ്കൽ ഭാഗത്തെ വീട്ടിൽ എത്തിയതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.