ആഗോള അയ്യപ്പ സംഗമത്തെ ലക്ഷ്യം വെച്ചുള്ള പ്രചരണങ്ങളാണ് നടക്കുന്നതെന്നും അയ്യപ്പ സംഗമത്തിൽ വലിയ അഴിമതിയും ധൂർത്തും നടന്നു എന്ന തരത്തിലുള്ള പ്രചരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് പി.എസ്. പ്രശാന്ത്. അയ്യപ്പ സംഗമം സ്പോൺസർഷിപ്പ് വഴി നടത്താനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നത്.
മതപരമായ സമ്മേളനങ്ങൾക്കായി ദേവസ്വം ബോർഡിന്റെ ബജറ്റിൽ 5 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും, ആ ഫണ്ട് ഉപയോഗിക്കാതെ സ്പോൺസർഷിപ്പ് വഴി പരിപാടി നടത്താനാണ് ശ്രമിച്ചത്. ഏകദേശം 6 കോടി രൂപയോളം സ്പോൺസർഷിപ്പ് വാഗ്ദാനം ലഭിച്ചിരുന്നെങ്കിലും, ചില സ്പോൺസർമാർ പിന്മാറുകയും തുക നാലര കോടിയായി കുറയുകയും ചെയ്തു,
പരിപാടി നടത്തുന്ന ഏജൻസിക്ക് പണം നൽകുന്നതിനായി ദേവസ്വം കമ്മീഷണറുടെ പ്രത്യേക അക്കൗണ്ടിലേക്ക് മതപരമായ സമ്മേളനങ്ങളുടെ ഫണ്ടിൽ നിന്ന് 5 കോടി രൂപ താൽക്കാലികമായി മാറ്റിയിരുന്നു. സ്പോൺസർഷിപ്പ് തുക ലഭിക്കുന്നതനുസരിച്ച് ഈ പണം തിരികെ നൽകുമെന്ന് അന്ന് തന്നെ ഉത്തരവിട്ടിരുന്നു.
ധനലക്ഷ്മി ബാങ്കിൽ നിന്നും കേരള ബാങ്കിൽ നിന്നും സ്പോൺസർഷിപ്പ് തുക ലഭിച്ചതോടെ ഈ തുക പൂർണ്ണമായും ബോർഡിലേക്ക് തിരിച്ചടച്ചു കഴിഞ്ഞു. ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും അയ്യപ്പ സംഗമത്തിനായി ചെലവാക്കിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. അദാനി പോർട്ടിൽ നിന്നുള്ള ഒരു കോടി രൂപ കൂടി ലഭിക്കുന്നതോടെ അയ്യപ്പ സംഗമത്തിന്റെ ഫണ്ടിൽ ഒരു കോടി രൂപ മിച്ചം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

