കെ- റെയില്‍ വിഷയത്തിൽ സഭയിൽ നടന്ന ചർച്ചയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ സംവാദം.സിൽവർ ലൈനിന്റെ ഇരകളാകുന്നത് കേരളം മുഴുവനുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ലൈൻ കടന്നു പോകുന്നയിടത്തെ ആളുകളെ മാത്രമല്ല പദ്ധതിയുടെ ദൂഷ്യവശങ്ങൾ ബാധിക്കുന്നതെന്നും മറിച്ച് സാമ്പത്തികമായി, പാരിസ്ഥിതികമായി, സാമൂഹ്യമായി കേരളം തകർന്ന് പോകുന്ന പദ്ധതിയാണ് ഇതെന്ന് വി.ഡി സതീശൻ പറഞ്ഞു.സിൽവർ ലൈൻ പദ്ധതിയുടെ സുരക്ഷയ്ക്ക് വേലിയല്ല രണ്ട് വശം വലിയ മതിലാണ് എന്ന് ഡിപിആറിൽ വിശദീകരിക്കുന്നു. പശ്ചിമഘട്ട മലനിര മുഴുവൻ ഇടിച്ച് നിരത്തിയിലും പദ്ധതിക്ക് കല്ല് തികയില്ല. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറിൽ വലിയതോതിൽ കൃത്രിമമവും ക്രമക്കേടും നടന്നിട്ടുണ്ട്. പ്രിലിമിനറി റിപ്പോർട്ടും ഡിപിആറും തമ്മിൽ വലിയ അന്തരമാണുള്ളത്. രണ്ട് മാസം കൊണ്ട് കണക്കുകളിൽ വലിയ കൃത്രിമം നടന്നു. ഡിപിആറിൽ പറയുന്ന രീതിയിൽ സിൽവർ ലൈൻ പാതയ്ക്ക് ഇരുപ്പുറവും സുരക്ഷാ മതിൽ കെട്ടിയാൽ കേരളത്തെ വിഭജിക്കുന്ന സാഹചര്യം രൂപപ്പെടും എന്ന് വ്യക്തമാണ്.
കാലാവസ്ഥ മാറ്റത്തിൻ്റെ കാലത്ത് ബദൽ ആലോചിക്കുമ്പോൾ നിങ്ങൾ കാലത്തിന് മുന്നിലല്ല പിറകിലാണ്. പദ്ധതിയെ എതിർത്താൽ രാജ്യദ്രോഹി കളാക്കുന്നവരാണ് ഏകാധിപതികളാക്കുന്നത്. സഭയിലെ ഭൂരിപക്ഷം എന്തും ചെയ്യാനുള്ള അധികാരമല്ല. പൗരപ്രമുഖരുമായി ഏകപക്ഷീയമായി സംഭാഷണം നടത്തുകയാണ് മുഖ്യമന്ത്രി. ഇവിടെ വേണ്ടത് തുറന്ന നിലയിലുള്ള സംവാദമാണ്. വി ഡി സതീശൻ പറഞ്ഞു.‘കേരളത്തിലെ ഒട്ടുമിക്ക സർവീസുകളും റദ്ദാക്കി, ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും സാധിക്കാതെ, പാവപ്പെട്ടവന്റെ പൊതുഗതാഗത സംവിധാനത്തെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുത്തുകൊണ്ടാണ് വരേണ്യ വിഭാഗത്തിന് വേണ്ടി സർക്കാർ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കിയത്’- വി.ഡി സതീശൻ പറഞ്ഞു.
പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നൽകി. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുമ്പോള്‍ ഇത്രയും പ്രയോജനമുണ്ടാകുമെന്ന കരുതിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു . പ്രമേയ അവതാരകന്‍ മുതല്‍ പ്രതിപക്ഷ നേതാവ് വരെയുള്ളവരെ തുറന്ന കാട്ടപ്പെടാന്‍ ചര്‍ച്ച ഗുണം ചെയ്തു. ഏതെല്ലാം തരത്തില്‍ ഒരു പദ്ധതിയെ ഇല്ലാതാക്കണം എന്നുള്ള മാനസികാവസ്ഥ പ്രവര്‍ത്തിച്ചുവെന്നാണ് സംസാരങ്ങള്‍ വ്യക്തമായിട്ടുള്ളത്. പദ്ധതിയെ കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഒരു കാര്യവും പറയാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ആശയ ദാരിദ്രമാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.പ്രതിപക്ഷത്തിന്‍റെ വിമർശനങ്ങള്‍ക്ക് അക്കമിട്ട് മുഖ്യമന്ത്രി മറുപടി നല്‍കി. കേരളത്തിന്റെ പൊതു കടത്തെ സംബന്ധിച്ച വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് ഭരിക്കുന്നതടക്കം മറ്റു സംസ്ഥാനങ്ങളുടെ കടവുമായി താരതമ്യം ചെയ്താണ് പിണറായി മറുപടി നല്‍കിയത്.. ഇത് കെ-റെയിലിന് വേണ്ടി മാത്രമല്ല. അതൊരു സംവാദന രീതിയാണ്. അതിനകത്ത് സമൂഹത്തിന്റെ പലതട്ടിലുള്ള ആളുകളും ഉണ്ടാകും. സമൂഹത്തിന്റെ ഉന്നതില്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ കഴിയാത്ത ആളുകളെ ആണ് അത്തരത്തില്‍ വിളിച്ചു ചേര്‍ത്തത്. 2016ലെ തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍ഡിഎഫിന്റെ പ്രകടന പത്രിക തയാറാക്കുന്നതിന് മുന്‍പ് ഭാവി കേരളം എങ്ങനെ രൂപപ്പെടുത്തണമെന്നത് സംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പിന്റെ കാലത്തും പ്രകടനപത്രിക തയാറാക്കുന്നതിന് മുന്‍പും യോഗം നടന്നു. ഇതെല്ലാം ഒരു സംവേദനത്തിന്റെ രീതിയാണ്. ഈ പദ്ധതിയില്‍ ഒരു ആശങ്കിയുമില്ലെന്നും മാത്രമല്ല, പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന വികാരമാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏത് കാലം തൊട്ടാണ് പ്രതിപക്ഷത്തിന് ഈ പദ്ധതിയോട് വിയോജിപ്പുണ്ടായത്. പദ്ധതി കേരളം മുഴുവന്‍ അംഗീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. വിവിധ കൂട്ടര് ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിലുണ്ട്. എവിടെയും പൊലീസിന്റെ ഭാഗത്തു നിന്നും ഏതൊരു അതിക്രമവും ഉണ്ടായില്ല. ഒരുപാട് സ്ഥലത്ത് നാശനഷ്ടങ്ങള്‍ വരുത്തിയതിന് പുറമെ കാസര്‍ഗോഡ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങിയ തഹസില്‍ദാരെ ആക്രമിക്കുന്ന നിലവരെയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.