കോഴിക്കോട് നടക്കാവ് എസ് ഐ യുവതിയേയും കുടുംബത്തേയും മർദ്ദിച്ചതായി പരാതി. എസ്ഐ വിനോദിനെതിരെയാണ് കോഴിക്കോട് സ്വദേശിയായ യുവതി കാക്കൂർ പൊലീസിൽ പരാതി നൽകിയത്. കൊളത്തൂരിൽ വെച്ച് ഇന്ന് പുലർച്ചെ 12.30 ഓടെയാണ് യുവതിയ്ക്കും കുടുംബത്തിനും നേരെ എസ് ഐയുടെ അക്രമണം ഉണ്ടായത്. യുവതിയും കുടുംബവും യാത്ര ചെയ്ത കാറിന് എതിർ ദിശയിൽ വന്ന കാറിന് കടന്നു പോവാൻ സൈഡ് കിട്ടിയില്ല എന്ന് പറഞ്ഞുണ്ടായ തർക്കത്തിൽ എസ് ഐ വിനോദ് ഇടപെടുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വന്ന കാറിൽ ഉണ്ടായിരുന്നവർ മോശമായി സംസാരിച്ചെന്നും പോലീസിനെ വിളിക്കും എന്ന് പറഞ്ഞപ്പോൾ കാറിൽ വന്നവർ പോലീസിനെ വിളിക്കുകയായിരുന്നും യുവതി പറഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ വിളിച്ചപ്പോൾ ബൈക്കിൽ രണ്ട് പേരെത്തി. അതിൽ ഒരാൾ നടക്കാവ് ഐസ് ഐ വിനോദ് ആണെന്ന് സ്വയം പരിജയപ്പെടുത്തി. തുടർന്ന് എസ് ഐ വിനോദ് കാറിന്റെ ഡോർ തുറന്ന് പുറത്തിറക്കി മർദ്ദിച്ചെന്നുമാണ് പരാതി. എസ് ഐ മദ്യ ലഹരിയിൽ ആണെന്നും നാഭിയ്ക്ക് ചവിട്ടുകയും കടിക്കുകയും ചെയ്തെന്നും യുവതി പറയുന്നു. പോലീസുകാരന്റെ കൂടെ ഉണ്ടായിരുന്നയാൾ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും മർദ്ദിക്കുകയും ചെയ്തു എന്നും യുവതി പറയുന്നു ഭർത്താവിനും കൂടെയുണ്ടായിരുന്ന 11 വയസ്സായ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ വിളിച്ചതിനെ തുടർന്ന് കാക്കൂർ പോലീസ് സ്ഥലത്തെത്തിയതോടെയാണ് സ്ഥിതി ശാന്തമായത്. യുവതിയുടെ മൊഴി കാക്കൂർ പോലസ് രേഖപ്പെടുത്തിയിട്ടുണ്ട്. കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പരാതി നൽകുമെന്നും യുവതി പറഞ്ഞു. യുവതിയും ഭർത്താവും സഹോദരിയും നാല് കുട്ടികളുമാണ് കാറിൽ ഉണ്ടായിരുന്നത്.
നാഭിയ്ക്ക് ഏറ്റ ചവിട്ടിൽ പരിക്കേറ്റ യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
കോഴിക്കോട് നടക്കാവ് എസ് ഐ യുവതിയേയും കുടുംബത്തേയും മർദ്ദിച്ചതായി പരാതി

