കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ അന്വേഷണം നടത്തുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമർശനവുമായി എ സി മൊയ്തീൻ. തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി ഇ ഡി അരങ്ങൊരുക്കുകയാണെന്നാണ് എ സി മൊയ്തീന്റെ വിമർശനം. ഒരു അവസരം കിട്ടിയപ്പോൾ തൃശൂർ തന്നെ ഇ ഡി തെരഞ്ഞെടുത്തത് സുരേഷ് ഗോപിയ്ക്ക് വേണ്ടിയാണ്. ഇലക്ഷൻ ഡ്യൂട്ടിയാണ് ഇ ഡി ഇപ്പോൾ നടത്തുന്നതെന്നും എ സി മൊയ്തീൻ പൊതുവേദിയിൽ വച്ച് കുറ്റപ്പെടുത്തി.
സഹകരണ ബാങ്കുകളിൽ കള്ളപ്പണം വെളുപ്പിച്ചെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഇ ഡി നടത്തുന്നതെന്നും എസി മൊയ്തീൻ വിമർശിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത് നടത്തുന്നത് എന്നതാണ് പ്രശ്‌നം. ഇ ഡി കരിവന്നൂർ ബാങ്കിലെ ആധാരം എടുത്തുകൊണ്ട് പോയത് ബാങ്കിന്റെ പ്രവർത്തനങ്ങൾ തടയാൻ വേണ്ടി മാത്രമാണ്. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയാകുന്ന സുരേഷ് ഗോപിയ്ക്ക് കളമൊരുക്കാനാണ് ഇ ഡി ഇത് ചെയ്യുന്നത്. സുരേഷ് ഗോപിയുടെ പദയാത്ര ഈ അരങ്ങൊരുക്കലിന്റെ ഭാഗമാണെന്നും എ സി മൊയ്തീൻ പറഞ്ഞു.
തൃശൂരിൽ സുരേഷ് ഗോപിയ്ക്കായി ഇ ഡി കളമൊരുക്കുകയാണെന്ന വിമർശനം മുൻപ് തന്നെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ഉന്നയിച്ചിരുന്നു. ഇ ഡി സിപിഐഎം നേതാക്കൾക്കെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ സഹകരണ ബാങ്കുകളെ സംരക്ഷിക്കുന്നതിനുള്ള തന്റെ പദയാത്രയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

