
27 വർഷത്തിനുശേഷം രാജ്യതലസ്ഥാനം ഭരിക്കാൻ ബിജെപി തയ്യാറായി.നിലവിൽ ബി.ജെ.പി 48 സീറ്റിൽ മുന്നിലാണ്. 22 സീറ്റിലാണ് ആം ആദ്മിയുടെ ലീഡ്. തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് ഒറ്റ സീറ്റുപോലും നേടാനായില്ല. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‍രിവാൾ ബിജെപിയുടെ പർവേശ് വർമയോട് തോറ്റു. മുഖ്യമന്ത്രി അതിഷി കൽക്കാജി സീറ്റിൽ വിജയിച്ചു.വോട്ടണ്ണലിന്‍റെ തുടക്കം മുതൽ കണ്ടത് ബിജെപിയുടെ കുതിപ്പ്. ന്യൂഡൽഹിയിൽ കെജ്‍രിവാൾ ആവനാഴിയിൽ ആയുധമേതുമില്ലാതെ കീഴടങ്ങി. രാഷ്ട്രീയ ജീവിതത്തിലെ ആദ്യ തെരഞ്ഞെടുപ്പ് പരാജയമാണ് കെജ്‍രിവാളിന്‍റേത്.തോറ്റെങ്കിലും നേതാക്കളിൽ പൊരുതി നിന്നത് മനീഷ് സിസോദിയ മാത്രം. ദക്ഷിണ ഡൽഹിയിലെ ബിജെപി കുതിപ്പാണ് നിയമസഭയിൽ ബിജെപി മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. ദക്ഷിണ ഡൽഹിയിലും ആഞ്ഞടിച്ചത് ബിജെപി തരംഗം. ഡൽഹി കലാപമുണ്ടായ മേഖലകളിൽപോലും ബിജെപി മേൽക്കൈ നേടി. തലസ്ഥാനം താമര ചൂടിയ ആഘോഷത്തിലാണ് ബിജെപി ആസ്ഥാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് പ്രവർത്തരെ അഭിസംബോധന ചെയ്യും. മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ പറഞ്ഞു. ഭരണ വിരുദ്ധവികാരവും അഴിമതി ആരോപണങ്ങളും ആംആദ്മി പാർട്ടിക്ക് തിരിച്ചടിയായപ്പോൾ സർവ അടവും പയറ്റിയാണ് കാൽ നൂറ്റാണ്ടിന് ശേഷം ബിജെപി തലസ്ഥാനത്ത് താമര വിരിയിക്കുന്നത്. ത്രികോണ മത്സരത്തിന്‍റെ പ്രതീതി ജനിപ്പിച്ച കൊണ്ടുപിടിച്ച പ്രചാരണകോലാഹലങ്ങൾകൊണ്ടും കോൺഗ്രസിന് ഡൽഹിയിൽ ഇത്തവയും ഒറ്റസീറ്റ് പോലും നേടാനായില്ല. വോട്ടിങ് ശതമാനത്തിലെ നേരിയ വർധന മാത്രമാണ് നേട്ടം. ആദ്യം എണ്ണിയ പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ ഭരണമാറ്റത്തിന്റെ സൂചനകള്‍ പുറത്തുവന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുംതോറും ആം ആദ്മിയുടെ നെഞ്ചിടിപ്പേറി. ആദ്യ ഘട്ടത്തില്‍ അരവിന്ദ് കെജ്‌രിവാളും അതിഷിയും മനീഷ് സിസോദിയുമടക്കമുള്ള എ.എ.പി നേതാക്കള്‍ പിന്നിലായി. ദക്ഷിണ ഡല്‍ഹിയിലും ബി.ജെ.പി കുതിപ്പ് നടത്തിയതോടെ ഡൽഹിയിലെ ചിത്രം തെളിഞ്ഞുവന്നു. ദക്ഷിണ ഡല്‍ഹിയിലും ബി.ജെ.പി തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആരംഭത്തില്‍ കണ്ടത്. ദക്ഷിണ ഡല്‍ഹിയിലെ 15 നിയമസഭാ സീറ്റുകളില്‍ 11 സീറ്റുകളിലും ബി.ജെ.പി മുന്നിട്ടുനിന്നു. പ്രമുഖ നേതാക്കൾക്ക് കാലിടറി തുടങ്ങിയതോടെ എ.എ.പി കനത്ത തിരിച്ചടി ഏറ്റുവാങ്ങി. അധികാരത്തിലേക്ക് ബി.ജെ.പിയുടെ ചുവട്.
2020-ല്‍ 62 സീറ്റുനേടിയാണ് ആം ആദ്മി പാര്‍ട്ടി ഭരണം പിടിച്ചത്. 2015-ല്‍ ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളും നേടി അധികാരത്തിലെത്തിയപ്പോള്‍ പ്രതിപക്ഷത്ത് ബി.ജെ.പിയുടെ മൂന്ന് എം.എല്‍.എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടുതവണയും നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പങ്കാളിത്തം പൂജ്യമായിരുന്നു. ഇത്തവണ 45-ലധികം സീറ്റുകൾ നേടിയാണ് ബി.ജെ.പി ഡൽഹിയുടെ മണ്ണിൽ ആധിപത്യം ഉറപ്പിച്ചത്. വൻ തിരിച്ചുവരവാണ് ബി.ജെ.പി നടത്തിയത്. ശമ്പളപരിഷ്കരണവും ബജറ്റിലെ ചരിത്രപ്രഖ്യാപനങ്ങളും കൊണ്ട് ബി.ജെ.പി നടത്തിയ നീക്കങ്ങൾ ലക്ഷ്യം കണ്ടു. എ.എ.പി കോട്ടകൾ പൊളിഞ്ഞുവീണത് ഇതിന് സാക്ഷ്യവുമാണ്.

