തിരുവനന്തപുരം: ചിറയിന്‍കീഴിലെ തമ്മിടിയില്‍ കെപിസിസി നടപടി. രമ്യ ഹരിദാസിൻ്റെ സഹായിയായ പാളയം പ്രദീപിനെയും കെപിസിസി ജനറല്‍ സെക്രട്ടറി സജാദിനെയും സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി മുന്‍ പ്രസിഡന്റ് എം എം ഹസ്സന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്. ചിറയിന്‍കീഴിലെ സംഭവം പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
ചിറയിന്‍കീഴിലെ സംഭവത്തില്‍ എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി രമ്യ ഹരിദാസ് അടക്കമുള്ളവരുടെ മൊഴിയെടുത്തിരുന്നു. എം എം ഹസ്സനുമായി രമ്യ ഹരിദാസ് ഫോണിലൂടെ സംസാരിച്ചാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. പാളയം പ്രദീപ്, സജാദ്, പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലം അടക്കമുള്ളവരിൽ നിന്നും അന്വേഷണ സമിതി മൊഴിയെടുത്തിരുന്നു. ഇതിന് ശേഷമാണ് നടപടി സ്വീകരിച്ചത്. എന്നാൽ എംഎൽഎയ്ക്കെതിരെ നടപടിയില്ല. എല്ലാ തെളിവും എതിരായിട്ടും എംഎൽഎയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചിറയിന്‍കീഴിലെ സംഭവത്തില്‍ കെപിസിസിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. രണ്ട് വാദങ്ങള്‍ ഉയര്‍ന്നതോടെയായിരുന്നു അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചത്.
വെള്ളിയാഴ്‌ച രാത്രി പത്തുമണിയോടെയാണ് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എസ് സജാദിന്റെ ചിറയിൻകീഴ് പുളിമൂട്ടിലെ വീട്ടിലെത്തി എംഎൽഎയും സംഘവും ആക്രമണം നടത്തിയത്. ഇതറിഞ്ഞെത്തിയ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ സജിത്ത് മുട്ടപ്പലത്തെയും മർദിച്ചു. പാലക്കാട് സ്വദേശിയായ പാളയം പ്രദീപിന്റെ വഴിവിട്ട പ്രവർത്തനങ്ങൾക്കെതിരെ പ്രദേശത്തെ കോൺഗ്രസുകാർ കടുത്ത അതൃപ്‌തിയിലാണ്. എംഎൽഎയ്‌ക്കുവേണ്ടി പ്രദീപ് കരാറുകാരിൽനിന്നടക്കം വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി ഇവർ കെപിസിസിക്ക് പരാതി നൽകിയിരുന്നു.
കഴിഞ്ഞദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പാളയം പ്രദീപും പങ്കെടുത്തു. ഇത് ചൂണ്ടിക്കാട്ടി മണ്ഡലം വൈസ് പ്രസിഡന്റ് എസ് സജാദ് മണ്ഡലം കമ്മിറ്റിയുടെ വാട്‌സാപ് ഗ്രൂപ്പിൽ പോസ്റ്റിട്ടതിനാണ് എംഎൽഎയും സംഘവും സജാദിനെ വീടുകയറി ആക്രമിച്ചത്. സജാദിന്റെ ഭാര്യയും വിദ്യാർഥിനിയായ മകളും വീട്ടിലുണ്ടായിരുന്നു. ഇവർക്ക് നേരെയും കൈയേറ്റ ശ്രമമുണ്ടായി.

