അട്ടപ്പാടിയിൽ നടക്കുന്നത് ശിശുമരണമല്ല കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സർക്കാർ പുതിയ ഒരു പദ്ധതിയും കൊണ്ടുവന്നിട്ടില്ല. ആശുപത്രിയോ ഡോക്ടർമാരോ ഇല്ല, എല്ലാ രോഗികളെയും പെരിന്തൽമണ്ണയിലേക്ക് റഫർ ചെയ്യുകയാണ്. അവിടേക്ക് പോവാൻ സൗകര്യങ്ങളില്ലെന്നത് സർക്കാർ പരിഗണിക്കുന്നില്ല. ആരോഗ്യ മന്ത്രി അട്ടപ്പാടി സന്ദർശിച്ചതുകൊണ്ട് എന്ത് മാറ്റമാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു.അതേസമയം പ്രതിപക്ഷത്തിന് എന്തും പറയാമെന്നും വ്യാഖ്യാനിച്ച് വാദപ്രദിവാദമല്ല മറിച്ച് ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. നിയമസഭയ്ക്ക് മുന്നിലെ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ 25 കോടിയോളം പേർക്ക് വിദ്യാഭ്യാസം കിട്ടിയിട്ടില്ല. കേരളം പക്ഷേ വളരെ ദൂരം മുന്നോട്ട് പോയി. ഡിജിറ്റൽ വിദ്യാഭ്യാസം ആർക്ക് ആദ്യം കൊടുക്കണമെന്ന കാഴ്ചപ്പാട് സർക്കാരിനുണ്ട്. ആദിവാസി കുട്ടികൾക്ക് ആദ്യ പരിഗണന നൽകി. സംസ്ഥാനത്ത് ആദിവാസികളുടെ ജീവിത നിലവാരം ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.