കുട്ടനാട്: കുട്ടനാട്ടില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന ആരോപണവുമായി കുട്ടനാട് എംഎല്‍എ റെജി ചെറിയാന്. കുട്ടനാട്ടിലെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍ അറിയിക്കാന്‍ രാവിലെ മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ഫോണില്‍ വിളിച്ചെങ്കിലും ഇരുവരും പ്രതികരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയ സമയത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആനയിച്ച് കൊണ്ടുനടക്കാന്‍ കഴിയില്ലെന്നും, ദുരിതബാധിതര്‍ക്കായി ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും താന്‍ ചെയ്യുന്നുണ്ടെന്നും റെജി ചെറിയാന് വ്യക്തമാക്കി.
കുട്ടനാട്ടില്‍ ഒരു തുള്ളി വെള്ളം പോലും ഇറങ്ങിയിട്ടില്ലെന്നും ജലനിരപ്പ് ഇപ്പോഴും ഉയരുകയാണെന്നും എം.എല്‍.എ പറഞ്ഞു. കിഴക്കന്‍ മലനിരകളില്‍ നിന്നെത്തുന്ന വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഏറ്റവും വലിയ ദുരിതം കര്‍ഷകരാണെന്നും പാടശേഖരങ്ങളിലേക്ക് വെള്ളം കയറാതിരിക്കാന്‍ മണ്ണ് ചാക്കുകള്‍ കെട്ടി സംരക്ഷിക്കാന്‍ അവര്‍ രാവും പകലും പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് മണ്ണ് പോലും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും തോട്ടപ്പള്ളിയില്‍ നിന്ന് ലഭിക്കാത്തതിനാല്‍ ചവറ കെ.എം.ആറില്‍ നിന്നാണ് മണ്ണ് എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തോട്ടപ്പള്ളി സ്പില്‍വേ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ജില്ലാ കളക്ടറോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ചെളി നീക്കം ചെയ്യാത്തതും തോട്ടുകളും കനാലുകളും വര്‍ഷങ്ങളായി വൃത്തിയാക്കാത്തതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു.
കുട്ടനാട്ടിലെ തോടുകള്‍ക്ക് വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി നഷ്ടമായെന്നും, 30 വര്‍ഷത്തിലേറെയായി പായലും എക്കലും നീക്കം ചെയ്തിട്ടില്ലെന്നും റെജി ചെറിയാന് പറഞ്ഞു. ഇതുമൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുപോലും വള്ളങ്ങള്‍ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എ.സി. റോഡ് നിര്‍മ്മാണ പദ്ധതിയിലും ഗുരുതര വീഴ്ചയുണ്ടായതായി അദ്ദേഹം ആരോപിച്ചു. 880 കോടി രൂപ ചെലവഴിച്ച പദ്ധതിയില്‍ അന്വേഷണം വേണമെന്നും, അല്ലെങ്കില്‍ ജനപ്രതിനിധിയെന്ന നിലയില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.

