പത്തനംതിട്ട: കുത്താൻ വന്ന പശുവിനെ കണ്ട് പേടിച്ചോടിയ അമ്മയും പിഞ്ചുകുഞ്ഞും കിണറ്റിൽ വീണു. നാട്ടുകാരും അഗ്നിരക്ഷാ സേനയും സമയോചിതമായി ഇടപെട്ട് രക്ഷപെടുത്തി. പത്തനംതിട്ട അടൂരിലാണ് സംഭവം. പെരിങ്ങാട് കടയ്ക്കൽ കിഴക്കേതിൽ വൈശാഖിന്റെ ഭാര്യ 24കാരിയായ രേഷ്മയും ഇവരുടെ ഒരു വയസ്സുള്ള മകൻ വൈഷ്ണവ് എന്നിവരാണ് അപകടത്തിൽപെട്ടത്. ഇരുവർക്കും കാര്യമായ പരുക്കുകളൊന്നുമില്ല.കിണറ്റിൽ വെള്ളമില്ലാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. ഇന്നലെ 11.30ക്ക് ചെറുപുഞ്ച ഭാഗത്തുള്ള തോട്ടത്തിലൂടെ നടന്ന് പോകുമ്പോഴായിരുന്നു സമീപത്ത് തീറ്റ തിന്നുകയായിരുന്ന പശു ഇവരെ കുത്താൻ വന്നത്. പേടിച്ചോടിയ ഇവർ മുകൾഭാഗം ഫ്ളക്സ് ബോർഡുകൊണ്ട് മറച്ച കിണറ്റിൽ വീഴുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാർ കുഞ്ഞിനെ രക്ഷപ്പെടുത്തിയെങ്കിലും രേഷ്മയെ പുറത്തെത്തിക്കാനായില്ല. അഗ്‌നിരക്ഷാസേന എത്തിയാണ് രേഷ്മയെ രക്ഷിച്ചത്. സ്റ്റേഷൻ ഓഫിസർ വി വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

