ദോഹ: ഖത്തർ ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഇംഗ്ലണ്ടും ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്നിറങ്ങും. രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന കളിയിൽ പോളണ്ടാണ് ഫ്രാൻസിൻറെ എതിരാളികൾ. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായാണ് ഫ്രാൻസ് പ്രീ ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് സിയിൽ രണ്ടാമതായാണ് പോളണ്ട് അവസാന പതിനാറിലേക്ക് കടന്നത്. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ രാത്രി പന്ത്രണ്ടരയ്ക്ക് ഇംഗ്ലണ്ട്, ആഫ്രിക്കൻ കരുത്തരായ സെനഗലിനെയാണ് നേരിടുക.
ഒരു തോൽവി പോലുമില്ലാതെയാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടം കടന്നത്. എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനവുമായാണ് സെനഗൽ നോക്കൗട്ട് റൗണ്ടിലെത്തിയത്. ടൂണേഷ്യയോട് അവസാന മത്സരത്തിൽ തോൽവി വഴങ്ങിയതിൻറെ ഞെട്ടലിലാണ് ഫ്രാൻസ് വരുന്നത്. സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയെയും അൻറോണിയോ ഗ്രീസ്‌മാനെയും ഉസ്മാൻ ഡെംബലെയുമെല്ലാം കരക്കിരുത്തി കളിക്കാനിറങ്ങിയ ഫ്രാൻസിനെ ടുണീഷ്യ ഞെട്ടിക്കുകയായിരുന്നു.
എന്നാൽ, ടൂണേഷ്യ വിജയത്തിലേക്ക് നീങ്ങിയതോടെ സൂപ്പർ താര നിരയെ ഇറക്കിയിട്ടും തോൽവി ഒഴിവാക്കാൻ ഫ്രാൻസിന് സാധിച്ചില്ല. മറുവശത്ത് അർജൻറീനയോട് അവസാന മത്സരത്തിൽ തോൽവി വഴങ്ങി തന്നെയാണ് പോളണ്ടും എത്തുന്നത്. സൂപ്പർ താരം റോബർട്ട് ലെവൻഡോവസ്കിയിൽ തന്നെയാണ് രാജ്യത്തിൻറെ എല്ലാ പ്രതീക്ഷകളും. ഈ ലോകകപ്പിൽ തോൽവി അറിയാത്ത ചുരുക്കം ടീമുകളിൽ ഒന്നാണ് ഇംഗ്ലണ്ട്. യുഎസ്എയുമായി സമനില വഴങ്ങിയത് ഒഴിച്ചാൽ താരനിരയുടെ അതിപ്രസരമുള്ള ഇംഗ്ലീഷ് പട അനായാസമാണ് അവസാന പതിനാറിലേക്ക് മുന്നേറിയത്.
നെതർലാൻഡ്സിന് മുന്നിൽ പതറിയെങ്കിലും ആതിഥേയരായ ഖത്തറിനെയും ലാറ്റിനമേരിക്കൻ ശക്തികളായ ഇക്വഡോറിനെയും പരാജയപ്പെടുത്തിയാണ് സെനഗൽ പ്രീ ക്വാർട്ടർ ഉറുപ്പിച്ചത്. ഇതിനകം അർജൻറീന, നെതർലാൻഡ്സ് ടീമുകളാണ് ക്വാർട്ടർ ഉറപ്പിച്ചത്. യുഎസ്എയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഡച്ച് നിര തോൽപ്പിച്ചപ്പോൾ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജൻറീന മറികടന്നു.