ചിറയിൻകീഴ് : കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിനു സമീപമുള്ള കടയിൽ നിന്നു തിങ്കൾ രാത്രി ഷവർമയും ഷവായും കഴിച്ച ഒട്ടേറെപ്പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കടയ്ക്കാവൂർ സ്വദേശികളായ സ്നേഹ, സംഗീത്, ഗിരീഷ്, ദീപ, ശുഭ, ആയാന്റെവിള സ്വദേശികളായ ബിജു, മണി, രത്നമ്മ, പ്രിയറാണി, ദക്ഷിണ, അഞ്ചുതെങ്ങ് വാടയിൽ സ്വദേശികളായ ഉദയകുമാർ, ഗിരീശൻ, നിരുപമ, ഗ്രീഷ്മ, ഗൗരിനന്ദ, ഗൗതംകൃഷ്ണ, കടയ്ക്കാവൂർ ഊട്ടുപറമ്പ് സ്വദേശികളായ ലാലി, ഷിബിൻ, മിന്നു, സെയിൽ, ഇഅമി എന്നിവരാണു കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ 2 സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയത്.
സൂപ്പർ മാർക്കറ്റിനോട് ചേർന്ന് ആരംഭിച്ച സിഗ്നേച്ചർ ഡിഷസിൽ കോംബോ ഓഫർ വഴി ഷവർമയും ഷവായിയും ലഭ്യമാവുമെന്ന പരസ്യം കണ്ടാണു പലരും ഭക്ഷണം വാങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. ആരുടേയും നില ഗുരുതരമല്ല. ഇവരുടെ ബന്ധുക്കൾ കടയ്ക്കാവൂർ പൊലീസിലും കടയ്ക്കാവൂർ പഞ്ചായത്ത് ഓഫിസിലും പരാതി നൽകി. ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി കട അടച്ചുപൂട്ടി. മതിയായ അനുമതി വാങ്ങാതെയാണു സ്ഥാപനം പ്രവർത്തിപ്പിച്ചുവന്നതെന്നു കണ്ടെത്തിയിട്ടുണ്ട്.

