മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ജുഡീഷ്യൻ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി 4ല്‍ ആണ് കുറ്റപത്രം സമർപ്പിച്ചത്. ഫെബ്രുവരി 27 ന് കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും തീയതി രേഖപ്പെടുത്തിയതിലെ തെറ്റ് ചൂണ്ടിക്കാട്ടി കോടതി തിരിച്ചയച്ചിരുന്നു. ഇത് തിരുത്തി നടക്കാവ് പൊലീസ് ഇന്ന് വീണ്ടും സമർപ്പിക്കുകയായിരുന്നു.സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായത് മാനഭംഗപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയുള്ള ബോധപൂർവമായ സ്‌പർശനമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതോടെ ഐപിസി 354 വകുപ്പുകൂടി കൂട്ടിച്ചേർത്തു. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. നേരത്തെ 354 എ, ഉപവകുപ്പുകളായ 1, 4 എന്നിവയാണ് ചുമത്തിയിരുന്നത്.സുരേഷ് ഗോപിയെ അന്വേഷണ ഉദ്യോഗസ്ഥൻ നേരത്തെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് 354 വകുപ്പ് കൂടി കൂട്ടിച്ചേർത്തത്. കുറ്റപത്രം തയ്യാറായിട്ടും നവകേരള സദസിന്‍റെ തിരക്ക് കാരണം സമർപ്പിക്കുന്നത് വൈകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് വീണ്ടും കേസ് വിലയിരുത്തിയപ്പോൾ അന്വേഷണം തുടരട്ടെ എന്ന നിഗമനത്തിലുമായിരുന്നു.ഒക്ടോബർ 27ന് കോഴിക്കോടുവച്ചാണ് കേസിനാസ്‌പദമായ സംഭവം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി വനിത ജേണലിസ്റ്റിനോട് അപമര്യാദയായി പെരുമാറി എന്നതായിരുന്നു പരാതി.
സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്: കുറ്റപത്രം സമർപ്പിച്ചു

